ഉടമ അറിയാതെ അക്കൗണ്ടിൽ നിന്ന് മൂന്ന് തവണ പണം പിൻവലിച്ചു; ബാങ്ക് തുക നൽകണമെന്ന് ഉത്തരവ്

0
153

കൊച്ചി: ഉപഭോക്താവ് അറിയാതെ സേവിങ്‌സ് ബാങ്ക് അക്കൗണ്ടിൽ നിന്നും മൂന്ന് തവണയായി പണം പിൻവലിച്ച സംഭവത്തിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. 2018 ഡിസംബർ 26, 27 തീയതികളിൽ മൂന്ന് തവണകൾ ആയിട്ടാണ് ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും ഒരു ലക്ഷത്തി അറുപതിനായിരം രൂപ തട്ടിയെടുത്തത്. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ. കമ്മീഷൻ പ്രസിഡൻറ് ഡി.ബി ബിനു മെമ്പർമാരായ വൈക്കം രാമചന്ദ്രൻ, ടി.എൻ ശ്രീവിദ്യ എന്നിവരുടെ ബെഞ്ചാണ് ഉത്തരവിട്ടത്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൂവാറ്റുപുഴ പെഴക്കാപ്പിള്ളി ബ്രാഞ്ചിൽ അക്കൗണ്ട് ഉള്ള മൂവാറ്റുപുഴ സ്വദേശി പി.എം സലീമിനാണ് ദുരനുഭവം ഉണ്ടായത്. സ്വന്തം ആവശ്യത്തിന് പണം പിൻവലിക്കാൻ മുളന്തുരുത്തിയിലെ എ.ടി.എമ്മിൽ കയറിയപ്പോഴാണ് പണം നഷ്ടമായ വിവരം അറിയുന്നത്. ഉടൻതന്നെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ സമീപിച്ചെങ്കിലും ആവശ്യമായ സഹായം അവിടെ നിന്ന് ലഭിക്കാത്ത സാഹചര്യത്തിൽ ബാങ്കിംഗ് ഓംബുഡ്‌സ്മാനെ സമീപിക്കുകയായിരുന്നു. ബാങ്കിംഗ് ബുക്ക്‌സ്മാൻ 80,000 രൂപ നൽകാൻ വിധിച്ചിരുന്നു. തുടർന്ന് ബാലൻസായി ലഭിക്കാനുള്ള എഴുപതിനായിരം രൂപയ്ക്കാണ് ഉപഭോക്താവ് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.

ഉപഭോക്താവിന്റെ അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടാതിരിക്കുന്നതിനുള്ള മുൻകരുതൽ സ്വീകരിക്കേണ്ടത് ബാങ്കുകളുടെ ഉത്തരവാദിത്വമാണെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു. പരാതിയിൽ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ട കമ്മീഷൻ ഉപഭോക്താവിന് നൽകാനുള്ള 70000 രൂപയും കൂടാതെ 15,000 രൂപ നഷ്ടപരിഹാരവും 30 ദിവസത്തിനുള്ളിൽ നൽകാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക് ഉത്തരവ് നൽകി. പരാതിക്കാരന് വേണ്ടി അഡ്വക്കേറ്റ് ടോം ജോസഫ് ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here