ഹരിയാനയിലെ വർഗീയ സംഘർഷത്തിൽ ആകെ മരണം അഞ്ചായി; നുഹ് ജില്ലയിൽ നിരോധനാജ്ഞ

0
195

ഹരിയാനയിൽ തുടരുന്ന വർഗീയ സംഘർഷത്തിൽ ആകെ മരണം അഞ്ചായി. വർഗീയ ലഹള പൊട്ടിപ്പുറപ്പെട്ട നുഹ് ജില്ലയിൽ കർഫ്യൂ ഏർപ്പെടുത്തി. നുഹിലും സമീപപ്രദേശങ്ങളിലും കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. ലഹള നിയന്ത്രിക്കാൻ കൂടുതൽ സേനയെ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടു. ഗുരുഗ്രാമിന് സമീപം ഘോഷയാത്രക്കിടെ കല്ലേറുണ്ടായതിനെ തുടർന്നാണ് പ്രദേശത്ത് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.

ഗുരുഗ്രാം, പൽവാൾ, ഫരീദാബാദ് എന്നിവടങ്ങളിൽ സെക്ഷൻ 144 പ്രഖ്യാപിച്ചു. നുഹ് ഉൾപ്പെടെ വിവിധ ജില്ലകളിൽ ഇൻ്റർനെറ്റ്, എസ് എം എസ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തി. നാളെ വരെയാണ് വിലക്ക്. മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. സംഘർഷത്തിൽ ഇതുവരെ 40 കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 80 പേരെ അറസ്റ്റ് ചെയ്തു.

അതേസമയം, ഗുരുഗ്രാമിലെ മുസ്ലിം പള്ളി കത്തിച്ചതുമായി ബന്ധപ്പെട്ട് 5 പേരെ പൊലീസ് പിടികൂടി. കലാപകാരികൾ പള്ളി കത്തിക്കുകയും ഇമാമിനെ ചുട്ടുകൊല്ലുകയും ചെയ്തിരുന്നു. സെക്ടർ 57ലെ അഞ്ജുമൻ ജുമാ മസ്ജിദാണ് 80 പേരോളം അടങ്ങുന്ന സംഘം തീവച്ചത്. ഇമാം തീയിൽ കുടുങ്ങുകയായിരുന്നു എന്നാണ് സൂചന.

പള്ളിക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇമാമടക്കം രണ്ട് പേർക്ക് വെടിയേറ്റതായി കേന്ദ്രമന്ത്രിയും ഗുരുഗ്രാം എംപിയുമായ റാവു ഇന്ദർജിത് സിംഗ് എൻഡിടിവിയോട് സ്ഥിരീകരിച്ചിരുന്നു. നുഹിലെ അക്രമസംഭവം ഗുരുഗ്രാമിലും സ്വാധീനം ചെലുത്തിയിട്ടുണ്ട്. ആഭ്യന്തര സഹമന്ത്രിയുമായി സംസാരിച്ചു, സ്ഥലത്തേക്ക് ഇരുപത് കമ്പനി അർദ്ധസൈനികരെ അയച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here