തെരുവ് നായയുടെ ആക്രമണം; തൃശൂരില്‍ അമ്മക്കും മകൾക്കും പരിക്ക്

0
177

തൃശൂർ: തെരുവ് നായയുടെ കടിയേറ്റ് അമ്മക്കും മകൾക്കും പരിക്ക്. തൃശൂർ പുന്നയുർകുളത്ത് മുക്കണ്ടത്ത് താഴം റോഡില്‍ വെച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് കടിയേറ്റത്. കടയിലേക്ക് നടന്നുപോകുന്നതിനിടെ റോഡിലുണ്ടായിരുന്ന തെരുവ് നായ ബിന്ദുവിനെ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകളായ ശ്രീക്കുട്ടിക്ക് നായയുടെ കടിയേറ്റത്. ഇരുവരും തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി.

കണ്ണൂര്‍ മുഴുപ്പിലങ്ങാട് കെട്ടിനകത്ത് തെരുവ് നായയുടെ കടിയേറ്റ് 11 വയസുകാരന്‍ മരിച്ചിരുന്നു. ഓട്ടിസം ബാധിച്ച നിഹാല്‍ നൗഷാദിനെ ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് വീട്ടില്‍ നിന്നും കാണാതാവുന്നത്. കുട്ടിക്ക് സംസാര ശേഷിയും ഉണ്ടായിരുന്നില്ല. നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ അരക്കിലോമീറ്റര്‍ അകലെയുള്ള ആളൊഴിഞ്ഞ പുരയിടത്തില്‍ നിന്നുമാണ് ചലനമറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ അരക്ക് താഴെ മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു. ഉടന്‍ തന്നെ തലശ്ശേരി ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. സംഭവത്തിൽ ബാലാവകാശ കമ്മീഷനും മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here