ഇന്ത്യയില്‍ നിന്ന് റോഡ് മാര്‍ഗം പട്ടായയ്ക്ക് പോകാം; കൊല്‍ക്കത്തയില്‍ നിന്ന് മ്യാന്‍മാര്‍ വഴി ബാങ്കോക്കിലേക്ക് വഴിതുറക്കുന്നു; 2800 കിലോമീറ്റര്‍ നീളത്തില്‍ ത്രിരാഷ്ട്ര ഹൈവേ

0
178

ഇനി കൊല്‍ക്കത്ത വഴിയും ബാങ്കോക്കിലേക്ക് യാത്ര ചെയ്യാം. ഇന്ത്യയില്‍ നിന്നും മ്യാന്‍മാര്‍വഴി ബാങ്കോക്കിലേക്ക് പോകുന്നതിനായി ത്രിരാഷ്ട്ര ഹൈവേ വരുന്നു. ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സും വിദേശകാര്യ മന്ത്രാലയവും സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവിലാണ് ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ധാരണയിലാകുന്നത്. മൂന്നോ നാലോ വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാവും.

2800 കിലോമീറ്ററായിരിക്കും ദി ബേ ഓഫ് ബംഗാള്‍ ഇനീഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്‌നിക്കല്‍ ആന്‍ഡ് എക്കണോമിക്കല്‍ കോര്‍പ്പറേഷന്റെ ഭാഗമായി നിര്‍മിക്കുന്ന ഈ ഹൈവേയുടെ ആകെ നീളം. തായ്‌ലന്‍ഡിലെ സുഖോതായ്, മയീ സോട് മ്യാന്‍മാറിലെ യന്‍ഗോന്‍, മണ്ടലയ്, കലേവ, തമു എന്നീ നഗരങ്ങള്‍ പിന്നിട്ടാവും ബാങ്കോക്കില്‍ നിന്നും ആരംഭിക്കുന്ന ഈ നാലുവരിപ്പാത ഇന്ത്യയിലെത്തുക.

മണിപ്പൂരിലെ അതിര്‍ത്തി ഗ്രാമമായ മോറെയില്‍ നിന്നും ആരംഭിക്കുന്ന ഹൈവേ കൊഹിമ, ഗുവാഹതി, ശ്രീരാംപുര്‍, സിലിഗുരി വഴി കൊല്‍ക്കത്തിയിലെത്തും.  ഇന്ത്യയെ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളുമായി കരമാര്‍ഗം ബന്ധിപ്പിക്കുകയും ഈ മൂന്നുരാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം, ബിസിനസ്സ്, ആരോഗ്യം, വിദ്യാഭ്യാസം, ടൂറിസം ബന്ധങ്ങള്‍ക്ക് ഉത്തേജനം നല്‍കുക എന്നിവ മുന്നില്‍ കണ്ടാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

എന്നാല്‍ ഇന്ത്യയിലായിരിക്കും പാതയുടെ കൂടുതല്‍ ഭാഗവും. തായ്‌ലന്‍ഡിലൂടെ കുറച്ച് ഭാഗങ്ങള്‍ മാത്രമായിരിക്കും കടന്നുപോകുക. അതേസമയം തായ്‌ലന്‍ഡിലെ റോഡുകളിലെ പണികള്‍ ഏകദേശം പൂര്‍ത്തിയായെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹൈവ തുറന്നുകഴിഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും പ്രധാനപ്പെട്ട രാജ്യാന്തര ഹൈവേകളിലൊന്നായി ഇത് മാറുമെന്നാണ് വിലയിരുത്തലുകള്‍. ത്രിരാഷ്ട്ര ഹൈവേ എന്ന ആശയം രൂപപ്പെടുന്നത് 2022 ഏപ്രിലില്‍ യാങ്കൂണില്‍ നടന്ന മന്ത്രിതല യോഗത്തില്‍ നിന്നാണ്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയ് ആണ് ത്രിരാഷ്ട്ര ഹൈവേയെന്ന ആശയം അവതരിപ്പിച്ചത്.

 

LEAVE A REPLY

Please enter your comment!
Please enter your name here