‘ബജ്‌രംഗ്ദളിനെ നിരോധിക്കണം, വാഗ്ദാനം പാലിക്കണം’; കോണ്‍ഗ്രസിനോട് മുസ്ലീം സംഘടനാ നേതാവ്

0
193

ബംഗളൂരു: അധികാരത്തിലേറിയാല്‍ ബജ്‌രംഗ്ദളിനെ നിരോധിക്കുമെന്ന പ്രഖ്യാപനം ഉടന്‍ നടപ്പിലാക്കണമെന്ന് കര്‍ണാടക സര്‍ക്കാരിനോട് മുസ്ലീംസംഘടന നേതാവായ മൗലാന അര്‍ഷാദ് മദനി. ‘തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനമായിരുന്നു, അധികാരത്തിലേറിയാല്‍ ബംജ്രംഗ്ദളിനെ നിരോധിക്കുമെന്നത്. ഈ വാഗ്ദാനം ഉടന്‍ കോണ്‍ഗ്രസ് പാലിക്കണം. തെരഞ്ഞെടുപ്പ് പത്രികയിലെ വാഗ്ദാനം നടപ്പിലാക്കാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകരുമെന്നും അര്‍ഷാദ് മദനി ഒരു പ്രസംഗത്തില്‍ പറഞ്ഞതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമവും ഭരണഘടനയും പവിത്രമാണെന്ന് വിശ്വസിക്കുന്നതിനാല്‍ ബംജ്രംഗ്ദള്‍, പിഎഫ്‌ഐ പോലെയുള്ള സംഘടനകള്‍ക്കെതിരെ ഉറച്ച നടപടിയെടുക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറഞ്ഞിരുന്നത്.

അതേസമയം, കര്‍ണാടക വിധാന്‍ സഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രത്യേക പൂജ നടത്തി. ഗോമൂത്രവും ഡെറ്റോളും തളിച്ച് വിധാന്‍ സഭയുടെ പരിസരം ശുദ്ധീകരിക്കുകയും ചെയ്തു. ബിജെപിയുടെ കൊള്ളരുതായ്മകളില്‍ നിന്നും അഴിമതിയില്‍ നിന്നും നിയമസഭയെ ശുദ്ധീകരിക്കാനാണ് ഇതെല്ലാം ചെയ്തതെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ടു. ഭരണം ശുദ്ധീകരിക്കപ്പെടണമെന്നും അഴിമതി രഹിതമാകണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് സങ്കേത് യനാകി പറഞ്ഞു. 

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ നിരവധി ജനപ്രിയ തീരുമാനങ്ങളാണ് സിദ്ധരാമയ്യ പ്രഖ്യാപിച്ചത്. തന്റെ വാഹനവ്യൂഹം കടന്ന് പോകുമ്പോള്‍ മറ്റ് വാഹനങ്ങള്‍ തടയരുതെന്ന് സിദ്ധരാമയ്യ നിര്‍ദേശം നല്‍കിയിരുന്നു. ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് നേരിട്ട് കണ്ടതിനാലാണ് നിര്‍ദേശമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി. ഈ തീരുമാനത്തിന് വന്‍ ജനപിന്തുണയാണ് ലഭിച്ചത്. പൊതു, സ്വകാര്യ ചടങ്ങുകളില്‍ ആദരവിന്റെ ഭാഗമായി പൂക്കളും ഷാളുകളും സ്വീകരിക്കില്ലെന്നും സിദ്ധരാമയ്യ പ്രഖ്യാപിച്ചു. ആളുകള്‍ക്ക് അവരുടെ സ്‌നേഹവും ആദരവും പ്രകടിപ്പിക്കാന്‍ സമ്മാനമെന്ന നിലയില്‍ ഇനി പുസ്തകങ്ങള്‍ നല്‍കാമെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചത്. 

LEAVE A REPLY

Please enter your comment!
Please enter your name here