ബംഗളൂരു: സർവസന്നാഹങ്ങളുമായി മരിച്ചുപണിയെടുത്തിട്ടും ബി.ജെ.പി എങ്ങനെ ഈ നിലയിൽ നിലംപൊത്തി? ഏറെക്കാലം അധികാരത്തിൽനിന്നു പുറത്തിരുന്ന കോൺഗ്രസ് എങ്ങനെ ഏകപക്ഷീയമായി ഇങ്ങനെയൊരു കുതിച്ചുചാട്ടം നടത്തി? കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിന്റെ അതിസമർത്ഥമായ പ്രചാരണതന്ത്രം തന്നെയാണ് വിജയം കാണുന്നത്. കൃത്യമായ ആലോചനയും ആസൂത്രണവും അതിലേറെ ശക്തമായ പ്രവർത്തനവും തന്നെയാണ് കോൺഗ്രസിന്റെ ഈ വിജയത്തിനു പിന്നിലെ പ്രധാന ഘടകം. കോൺഗ്രസ് കുതിപ്പിനു കാരണമായ മൂന്ന് കാരണങ്ങൾ പരിശോധിക്കാം.
ഒറ്റക്കെട്ടായി പാർട്ടി; ഒരുമെയ്യായി ഡി.കെ, സിദ്ധരാമയ്യ
വെറ്ററൻ നേതാവും കരുത്തനുമായ സിദ്ധരാമയ്യ ഒരു വശത്ത്. മറുവശത്ത് മാസങ്ങൾക്കുമുൻപെ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള പ്രചാരണതന്ത്രങ്ങളും അടിത്തട്ടിലെ പ്രവർത്തനവുമായി കളംനിറഞ്ഞ് പാർട്ടിയെ നയിച്ച ഡി.കെ ശിവകുമാർ. സീനിയോരിറ്റി കൊണ്ട് സിദ്ധരാമയ്യ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ അർഹൻ. എന്നാൽ, വർഷങ്ങളോളം അധികാരത്തിൽനിന്ന് പുറത്തിരിക്കേണ്ടി വന്ന പാർട്ടിയെ പുനരുജ്ജീവിപ്പിച്ച് ഫൈറ്റിനു സജ്ജമാക്കിയ ഡി.കെയ്ക്ക് ആ പദവിക്ക് അവകാശവാദം ഉന്നയിക്കാനുള്ള എല്ലാ അവകാശവുമുണ്ട്. ഇരുനേതാക്കളും മുഖ്യമന്ത്രി സ്ഥാനത്തിലുള്ള ആഗ്രഹം പലതവണ പരസ്യമായി വെളിപ്പെടുത്തുകയും ചെയ്തതാണ്.
എന്നാൽ, അത്തരം ചർച്ചകളൊന്നും ഒരു ഘട്ടത്തിലും തെരഞ്ഞെടുപ്പ് പ്രവർത്തനത്തെയോ പ്രചാരണത്തെയോ ബാധിച്ചില്ലെന്നതു തന്നെയാണ് കോൺഗ്രസിന്റെ ഒന്നാമത്തെ വിജയം. അധികാരത്തർക്കങ്ങളെല്ലാം മാറ്റിനിർത്തി സിദ്ധരാമയ്യയും ഡി.കെയും ഒന്നിച്ചുനിന്നു തെരഞ്ഞെടുപ്പ് നയിച്ചു. സിദ്ധരാമയ്യയുടെ 75-ാം പിറന്നാൾദിനത്തിൽ ഇരുനേതാക്കളും ആലിംഗനം ചെയ്യുന്ന രംഗമൊരുക്കി രാഹുൽ ഗാന്ധി പ്രവർത്തകർക്ക് കൃത്യമായ സന്ദേശവും നൽകി. കാലുവാരലിനും പാലംവലിക്കലിനുമുള്ള എല്ലാ സാധ്യതകളും നേതൃത്വം കൃത്യമായി അടച്ചായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനം നടന്നത്.
’40 പേർസെന്റ് കമ്മിഷൻ സർക്കാർ’; അഴിമതിക്കാരൻ ബൊമ്മെ എന്ന പ്രചാരണം
പാർട്ടി ഒറ്റക്കെട്ടായതുകൊണ്ടായില്ല. തെരഞ്ഞെടുപ്പ് ജയിക്കാൻ പോന്ന തന്ത്രങ്ങളും വേണമായിരുന്നു. അക്കാര്യത്തിൽ കോൺഗ്രസിന് ഒരു കുറവുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയും അതുവഴി ബി.ജെ.പിയെയും സംസ്ഥാന സർക്കാരിനെയും ലക്ഷ്യമിട്ട് വളരെ നേരത്തെ കൃത്യമായ ആസൂത്രണത്തോടെ പ്രവർത്തിച്ചു കോൺഗ്രസ്. അഴിമതി തന്നെയായിരുന്നു ഒന്നാമത്തെ ആയുധം.
കഴിഞ്ഞ സെപ്റ്റംബറിൽ സംസ്ഥാനത്തുടനീളം പൊങ്ങിയ ഒരു പോസ്റ്റർ ശരിക്കും ബി.ജെ.പി സർക്കാരിനെയും ബൊമ്മെയെയും പ്രതിരോധത്തിലാക്കി. ‘പേസിഎം’ എന്ന തലക്കെട്ടോടെ ബൊമ്മെയുടെ അഴിമതി ഉയർത്തിക്കാട്ടിയുള്ള പോസ്റ്റർ ബംഗളൂരു, മൈസൂരു നഗരങ്ങളിലും മറ്റു നഗരപ്രദേശങ്ങളിലും വ്യാപകമായി പതിച്ചായിരുന്നു കോൺഗ്രസിന്റെയും ഡി.കെയുടെയും സർജിക്കൽ സ്‌ട്രൈക്ക്. ബൊമ്മെയെ രോഷാകുലനാക്കിയ നടപടിയുടെ തുടർച്ചയായി ’40 പെർസന്റ് കമ്മിഷൻ സർക്കാർ’ എന്ന ചർച്ചയും കോൺഗ്രസ് ഉയർത്തിക്കൊണ്ടുവന്നു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖാർഗെ അടക്കമുള്ള ദേശീയനേതൃത്വം ഇതേ മുദ്രാവാക്യം ഏറ്റെടുത്തു.