അത്ഭുത അതിജീവനം; തുർക്കിയിൽ 12 ദിവസങ്ങൾക്ക് ശേഷം യുവാവ് ജീവിതത്തിലേക്ക്

0
188

അങ്കാറ: പതിനായിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ച ഭൂകമ്പാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 12 ദിവസങ്ങൾക്ക് ശേഷം 45 കാരനെ രക്ഷപ്പെടുത്തി. 278 മണിക്കൂറുകൾക്ക് ശേഷമാണ് സിറിയൻ അതിർത്തിക്കടുത്തുള്ള തെക്കൻ പ്രവിശ്യയായ ഹതായിലായിരുന്നു ഹകൻ യാസിനോഗ്ലു എന്നയാളെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഇവിടെ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു രേഖപ്പെടുത്തിയത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിലൂടെ രക്ഷാപ്രവർത്തകർ യുവാവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ചിത്രങ്ങളും പുറത്ത് വന്നു.

ഭൂകമ്പം നടന്ന് 12 ദിവസങ്ങൾ പിന്നിടുമ്പോഴും തുർക്കിയിലും സിറിയയിലും തെരച്ചിൽ തുടരുകയാണ്. 14 വയസ്സുള്ള ഒരു ആൺകുട്ടി ഉൾപ്പെടെ മറ്റ് മൂന്ന് പേരെ വ്യാഴാഴ്ച വൈകീട്ടും വെള്ളിയാഴ്ചയുമായി രക്ഷപ്പെടുത്തിയിരുന്നു. തണുത്തുറഞ്ഞ കാലാവസ്ഥയിലും മരണത്തിനോട് പോരായിയ ചുരുക്കം ചിലരെ കഴിഞ്ഞ ദിവസങ്ങളിൽ രക്ഷാപ്രവർത്തകർ കണ്ടെത്തിയിരുന്നു. ചില സ്ഥലങ്ങളിൽ തിരച്ചിൽ 24 മണിക്കൂറും തുടരുകയാണ്.

മേഖലയിലെ 200-ൽ താഴെ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്ന് തുർക്കി വൈസ് പ്രസിഡന്റ് ഫുവാട്ട് ഒക്ടേ പറഞ്ഞു. ഭൂകമ്പത്തിൽ തുർക്കിയിലും സിറിയയിലും 41,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ദശലക്ഷക്കണക്കിന് ആളുകളാണ് പോകാനൊരു ഇടമില്ലാതെ തണുത്തുറഞ്ഞ കാലാവസ്ഥയിൽ തെരുവിലായത്. തുർക്കിയിലെ 11 പ്രവിശ്യകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അദാന, കിലിസ്, സാൻലിയൂർഫ എന്നീ മൂന്ന് പ്രവിശ്യകളിൽ രക്ഷാപ്രവർത്തനം പൂർത്തിയായതായി തുർക്കി അധികൃതർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here