മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം ഉപയോഗപ്പെടുന്നില്ലെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികൾ

0
153

ഉപ്പള ∙ മൂസോടിയിൽ നിർമിച്ച മഞ്ചേശ്വരം മത്സ്യബന്ധന തുറമുഖം ഉപയോഗപ്പെടുന്നില്ലെന്ന പരാതിയുമായി മത്സ്യത്തൊഴിലാളികൾ.  ഉദ്ഘാടനം നടത്തി 2 വർഷമായിട്ടും ബോട്ടുകൾക്കും, ചെറുതോണികൾക്കും അകത്തു കടക്കാൻ സാധിക്കാത്ത അവസ്ഥയാണുള്ളതെന്നാണ് തൊഴിലാളികളുടെ പരാതി.  മത്സ്യബന്ധന തുറമുഖത്തിന്റെ നിർമാണ പ്രവൃത്തി 2014–ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയായിരുന്നു ഉദ്ഘാടനം നടത്തിയത്. പിന്നീട് നിർമാണ പ്രവൃത്തി പൂർത്തിയാക്കി 2020–ൽ മുഖ്യമന്ത്രി പിണറായി വിജയൻ തുറമുഖം നാടിനായി സമർപ്പിച്ചു.

നിർമാണം പൂർത്തിയാക്കിയ ബോട്ട് ജെട്ടിയുടെ കുഴിയിലെ പൂഴി നീക്കാത്തതിനാൽ ബോട്ടുകൾ ഇരു ഭാഗങ്ങളിലേക്ക് കടക്കാനാകുന്നില്ല. ഇതിനു പുറമേ വലിയ ബോട്ടുകൾക്കു നിർത്തിയിടാനുമാകുന്നില്ലെന്ന് തൊഴിലാളികൾ പറയുന്നു. നൂറിലേറെ ചെറിയ തോണികളിൽ മത്സ്യബന്ധനത്തിനു പോകുന്ന ഒട്ടേറെ തൊഴിലാളികൾ ഇവിടെയുണ്ട്. ഇവർക്കു ഇതിന്റെ പ്രയോജനം കിട്ടുന്നില്ല. തുറമുഖ നിർമാണത്തിനോടൊപ്പം ചെറിയ തോണികളിൽ നിന്ന് 120 മീറ്റർ നീളത്തിൽ മത്സ്യം ഇറക്കാനുള്ള സംവിധാനം ഉണ്ടാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ നിർമാണ പ്രവൃത്തി തുടങ്ങിയില്ല. മഞ്ചേശ്വരം താലൂക്കിലെ വിവിധ കടലോരങ്ങളിലെ മത്സ്യത്തൊഴിലാളികൾ മത്സ്യവുമായി എത്തുന്നത് ഈ തുറമുഖത്താണ്.

അടിസ്ഥാന സൗകര്യങ്ങൾ കുറവ്

ആവശ്യത്തിനു കുടിവെള്ള സംവിധാനമില്ല. പുലർച്ചെയും രാത്രിയിലുമാണ് ഏറെ തൊഴിലാളികൾ മത്സ്യബന്ധനത്തിനു പോകുന്നത്. എന്നാൽ  ഇവിടങ്ങളിൽ സ്ഥാപിച്ച തെരുവ് വിളക്കുകൾ ഏറെയും കത്തുന്നില്ലെന്ന പരാതിയുണ്ട്. രാത്രിയിലാണ് തൊഴിലാളികൾ വലയുടെയും മറ്റും അറ്റകുറ്റപണികൾ നടത്തുന്നത്. വെളിച്ചം കുറവ് ഇതിനു തടസ്സമാകുന്നു. നിരീക്ഷണ ക്യാമറകൾ ഘടിപ്പിക്കാത്തതിനാൽ മത്സ്യബന്ധനോപകരണങ്ങൾ മോഷണം പോകുന്നത് പതിവാണ്. തുറമുഖത്തിലെ ന്യൂനതകൾ പരിഹരിക്കാൻ ആവശ്യമായ നടപടികൾ വേണമെന്നാണ് തൊഴിലാളികൾ ആവശ്യപ്പെടുന്നത്.

മഞ്ചേശ്വരത്തെ മത്സ്യബന്ധന തുറമുഖ നിർമാണ പ്രവൃത്തിയിൽ  അശാസ്ത്രീയതയുണ്ട്. ഇക്കാര്യം മന്ത്രിയുടെയും മറ്റുവകുപ്പ് മേധാവികളുടെയും ശ്രദ്ധയിൽപ്പെടുത്തുകയും നിയമസഭയിൽ വിഷയം അവതരിപ്പിക്കുകയും ചെയ്തിരുന്നു. സാങ്കേതികപരമായ പ്രശ്നങ്ങൾ പരിഹരിച്ച് എല്ലാവിധ സൗകര്യങ്ങളും ഏർപ്പെടുത്താൻ ആവശ്യമായ ഇടപെടലുകൾ നടത്തും. എ.കെ.എം.അഷ്റഫ് എംഎൽഎ, മഞ്ചേശ്വരം

LEAVE A REPLY

Please enter your comment!
Please enter your name here