ആയുധങ്ങള്‍, മൊബൈല്‍ ഫോണുകള്‍, തേജസ് മാഗസിനുകൾ അടക്കം പിടിച്ചെടുത്തു; പി.എഫ്‌.ഐയുടെ രണ്ടാംനിര നേതാക്കളെ അരിച്ചുപെറുക്കി എന്‍.ഐ.എ

0
239

നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസുകളില്‍ സംസ്ഥാന വ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി നടത്തിയ റെയ്ഡില്‍ ആയുധങ്ങളും മൊബൈല്‍ ഫോണുകളും തേജസ് മാഗസിനുകളും പിടിച്ചെടുത്തു. കൊച്ചി എടവനക്കാട് സ്വദേശി മുബാറകിന്റെ വീട്ടില്‍ നിന്നാണ് ആയുധങ്ങള്‍ കണ്ടെടുത്തതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുബാറക്കിനെ കസ്റ്റഡിയില്‍ എടുത്ത് കൊച്ചി എന്‍ഐഎ ഓഫിസിലെത്തിച്ചു. പിഎഫ്‌ഐയുടെ രണ്ടാംനിര നേതാക്കളുടെ വീടുകളിലാണു സംസ്ഥാന വ്യാപകമായി ഇന്നു പുലര്‍ച്ചെ മുതല്‍ എന്‍ഐഎ റെയ്ഡ് നടത്തിയത്.

നിരോധനശേഷവും പിഎഫ്‌ഐ പ്രവര്‍ത്തനം തുടരുന്നുവെന്ന നിഗമനത്തില്‍ സാമ്പത്തിക സ്രോതസ്സുകള്‍ കൂടി പരിശോധിക്കുകയാണ് എന്‍ഐഎ ലക്ഷ്യം. രേഖകളും ലഘുലേഖകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ 56 ഇടങ്ങളിലായിരുന്നു പുലര്‍ച്ചെ മുതല്‍ റെയ്ഡ്. പൊലീസിന്റെ സഹകരണത്തോടെയായിരുന്നു നടപടി.

മലപ്പുറത്ത് പിഎഫ്‌ഐ ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാമിന്റെ സഹോദരന്‍ ഒ.എം.എ. ജബ്ബാര്‍, ദേശീയ ട്രെയിനര്‍ ഇബ്രാഹിം, മുന്‍ സംസ്ഥാന ചെയര്‍മാന്‍ പി.അബ്ദുല്‍ ഹമീദ്, പത്തനംതിട്ടയില്‍ മുന്‍ സംസ്ഥാന സെക്രട്ടറി നിസാര്‍, ആലപ്പുഴയില്‍ മുന്‍ സംസ്ഥാന സമിതി അംഗം സിറാജ്, തിരുവനന്തപുരത്ത് മുന്‍ സംസ്ഥാന സമിതി അംഗം സുല്‍ഫി എന്നിവരുടെ വീടുകളിലും മറ്റിടങ്ങളില്‍ പ്രാദേശിക നേതാക്കളുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്.

അതേസമയം, എന്‍ഐഎ ഉദ്യോഗസ്ഥര്‍ വീട്ടില്‍നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും തേജസ് മാഗസിന്റെ കോപ്പിയുമാണ് എടുത്ത് കൊണ്ടുപോയതെന്ന് തിരുവനന്തപുരം തോന്നയ്ക്കല്‍ ഭൂതാന കോളനിയിലുള്ള പോപുലര്‍ ഫ്രണ്ട് മുന്‍ നേതാവ് തോന്നയ്ക്കല്‍ നവാസ് വ്യക്തമാക്കി. റെയ്ഡ് മാത്രമായിരുന്നു അവരുടെ ജോലി. തന്റെയും ഭാര്യയുടെയും മൊബൈല്‍ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ കൊണ്ടുപോയി. മൊത്തം രണ്ട് മൊബൈല്‍ ഫോണുകളും തേജസ് മാഗസിന്റെ കോപ്പിയുമാണ് എടുത്ത് കൊണ്ടുപോയത്. ചോദ്യം ചെയ്യലുണ്ടായില്ല. കൂടുതല്‍ അന്വേഷണം വേണമോ എന്ന് തീരുമാനിക്കേണ്ടത് എന്‍ ഐ എ ആണെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് റെയ്ഡ് നടന്നത്. തിരുവനന്തപുരത്ത് നവാസിന്റെയും തൊളിക്കോട് ഉള്ള മറ്റൊരു നേതാവിന്റെയും വീടുകളിലാണ് എന്‍ഐഎയുടെ പരിശോധന നടത്തിയത്. കൊല്ലത്ത് മൂന്നിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കരുനാഗപ്പള്ളി, ചക്കുവള്ളി, ഓച്ചിറ എന്നിവിടങ്ങളിലാണ് റെയ്ഡ്. ചക്കുവള്ളിയില്‍ പി എഫ് ഐ നേതാവായിരുന്ന സിദ്ദിഖ് റാവുത്തറിന്റെ വീട്ടിലായിരുന്നു റെയ്ഡ്. ഓച്ചിറ സ്വദേശി അന്‍സാരിയുടെയും കരുനാഗപ്പള്ളി സ്വദേശി ഷമീറിന്റെയും വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്.

പത്തനംതിട്ട കുലശേഖരപേട്ടയിലെ പി എഫ് ഐ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന നിസാറിന്റെ വീട്ടിലാണ് പരിശോധന. കോഴിക്കോട് ആനക്കുഴിക്കര, പാലേരി, നാദാപുരം എന്നിവിടങ്ങളിലും റെയ്ഡ് നടക്കുന്നുണ്ട്. നാദാപുരം വിലാദപുരത്ത് നൗഷാദിന്റെ വീട്ടിലും ആനക്കുഴിക്കര റഫീഖ് എന്ന പ്രവര്‍ത്തകന്റെ വീട്ടിലും പാലേരിയില്‍ കെ. സാദത്ത് മാസ്റ്ററുടെ വീട്ടിലും പരിശോധന നടക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here