വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ തിരിച്ചടി: വി.ഡി.സതീശന്‍

0
114

സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉന്നത വിദ്യാഭ്യാസം തകര്‍ക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. സര്‍വകലാശാലകളിലെ വിസി നിയമനങ്ങളെല്ലാം നടപടിക്രമങ്ങള്‍ ലംഘിച്ചാണ് നടന്നത്. കണ്ണൂര്‍ വിസി പുനര്‍ നിയമനവും ഇതേ രീതിയില്‍ ആണ്. അധ്യാപക നിയമനങ്ങളില്‍ വിസിമാരെ സര്‍ക്കാര്‍ പാവകളാക്കുന്നെന്നും സതീശന്‍ പറഞ്ഞു

എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാല വി.സി നിയമനം സുപ്രീംകോടതി ഇന്ന് റദ്ദാക്കിയിരുന്നു. സാങ്കേതിക സര്‍വകലാശാല വി.സി ഡോ. രാജശ്രീയുടെ നിയമനമാണ് റദ്ദാക്കിയത്. നിയമനം ചട്ടപ്രകാരമല്ലെന്ന കുസാറ്റ് മുന്‍ ഡീന്‍ പി.എസ് ശ്രീജിത്ത്  നല്‍കിയ ഹര്‍ജിയിലാണ് സൂപ്രീംകോടതിയുടെ നടപടി. യുജിസി ചട്ടം നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സുപ്രീംകോടതി പറഞ്ഞു.

എ.പി.ജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായി ഡോ. രാജശ്രീ എം.എസിനെ നിയമിച്ചത് യുജിസി ചട്ട പ്രകാരമല്ലെന്ന് സുപ്രീംകോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. വൈസ് ചാന്‍സലര്‍ നിയമനത്തിന് ചാന്‍സലര്‍ക്ക് പാനല്‍ കൈമാറുന്നതിന് പകരം ഒരു വ്യക്തിയുടെ പേര് മാത്രമാണ് കൈമാറിയതെന്ന് കോടതി ചൂണ്ടിക്കാട്ടി.

2013 ലെ യുജിസി ചട്ടങ്ങള്‍ ലംഘിച്ച് കൊണ്ടാണ് നിയമനമെന്ന് ശ്രീജിത്തിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ 2013 ലെ യുജിസി ചട്ടങ്ങള്‍ പ്രകാരം സംസ്ഥാന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നിയമനം നടത്താന്‍ അധികാരമുണ്ടെന്ന് രാജശ്രീയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. യുജിസിയുടെ അനുമതിയോടെയായിരുന്നു നിയമനമെന്നും രാജശ്രീയുടെ യോഗ്യതയുടെ കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി.

യുജിസി ചട്ടങ്ങള്‍ പ്രകാരം വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒന്നിലധികം പേരുകള്‍ അടങ്ങുന്ന പാനലാണ് സെന്‍ച്ച് കമ്മിറ്റി ചാന്‍സലര്‍ക്ക് കൈമാറേണ്ടിയിരുന്നത്. എന്നാല്‍ എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തിന് ഒരാളുടെ പേര് മാത്രമാണ് സമിതി ചാന്‍സലര്‍ക്ക് കൈമാറിയതെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. ഇത് ചട്ട ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here