പൗരത്വ നിയമ ഭേദഗതി: മുസ്ലിം ലീഗിന്റെ ഹർജി പ്രധാന ഹർജിയായി കേൾക്കാൻ സുപ്രീം കോടതി

0
342

കോഴിക്കോട്: പൗരത്വ നിയമ ഭേദഗതികൾക്ക് എതിരായ ഹർജികൾ ഡിസംബർ ആറിന് പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. നിയമം ചോദ്യം ചെയ്ത് നൽകിയ ഹർജികളിൽ മുസ്ലിം ലീഗിന്റ ഹർജി പ്രധാന ഹർജിയായി കേൾക്കാൻ സുപ്രീം കോടതി തീരുമാനിച്ചു. അസം, ത്രിപുര സംസ്ഥാനങ്ങളിൽ നിന്നുള്ള ഹർജികൾ പ്രത്യേകമായി കേൾക്കാനും സുപ്രീം കോടതി തീരുമാനിച്ചു.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇരുന്നൂറോളം ഹർജികളാണ് സുപ്രീം കോടതിയിൽ ഫയൽ ചെയ്തതിരിക്കുന്നത്. ഇതിൽ അമ്പത് ഹർജികൾ അസമിൽ നിന്നുള്ളതാണ്. മൂന്ന് എണ്ണം ത്രിപുരയിൽ നിന്നും. ഈ അമ്പത്തി മൂന്ന് ഹർജികളും പ്രത്യേകമായി കേൾക്കണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആവശ്യപ്പെട്ടു.

ബാക്കിയുള്ള ഹർജികളിൽ മുസ്ലിം ലീഗിന്റെ ഹർജി പ്രധാന ഹർജിയായി കേൾക്കുമെന്നാണ് ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയത്. മറ്റ്‌ ഹർജിക്കാരോട് തങ്ങളുടെ വാദം മൂന്ന് പേജിൽ കവിയാതെ മുസ്ലിം ലീഗിന്റെ അഭിഭാഷകർക്ക് കൈമാറാൻ സുപ്രീം കോടതി നിർദേശിച്ചു. മുസ്ലിം ലീഗിന്റെ അഡ്വക്കേറ്റ് ഓൺ റെക്കോർഡ് ആയ പല്ലവി പ്രതാപിനെ ഹർജിക്കാരുടെ നോഡൽ ഓഫീസർ ആയും, തുഷാർ മേത്തയുടെ ജൂനിയർ ആയ കാനു അഗർവാളിനെ എതിർ കക്ഷികളുടെ നോഡൽ ഓഫീസർ ആയും കോടതി നിയമിച്ചു. ഇവർക്കാണ് മറ്റ് കക്ഷികൾ വാദം എഴുതി കൈമാറേണ്ടത്. കേസിലെ വാദം കേൾക്കൽ സുഗമമാക്കാനാണ് ഇത്തരം ഒരു ക്രമീകരണമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. സീനിയർ അഭിഭാഷകൻ കപിൽ സിബൽ, അഭിഭാഷകൻ ഹാരിസ് ബീരാൻ എന്നിവരാണ് മുസ്ലിം ലീഗിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായത്.

പൗരത്വ നിയമ ഭേദഗതി ഇന്ത്യൻ പൗരന്മാരുടെ നിലവിലുള്ള നിയമപരമോ, ജനാധിപത്യപരമോ, മതേതരമോ ആയ അവകാശങ്ങളെ ഹനിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ ഇന്നലെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. പതിറ്റാണ്ടുകളായി നിലനിൽക്കുന്ന പ്രശ്നത്തിന് പരിഹാരം കാണുന്നതിനാണ് നിയമം ഭേദഗതി ചെയ്തത്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ളദേശ് എന്നീ രാജ്യങ്ങളിൽ മത പീഡനം അനുഭവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾക്ക് പൗരത്വം നൽകുന്നതിനാണ് ഭേദഗതി പാസ്സാക്കിയത്. ഇന്ത്യയുടെ ശ്രദ്ധയിൽ പതിറ്റാണ്ടുകളായി ഉള്ള പ്രശ്നത്തിന് പരിഹാരം കാണുന്നതിനാണ് നിയമം. ഈ നിയമം ഒരു തരത്തിലും രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങൾ ഹനിക്കില്ലെന്നും കേന്ദ്രം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here