ലഖ്‌നൗ: വിവാദങ്ങൾക്ക് പിന്നാലെ ഹാളിൽ പ്രാർത്ഥനയ്ക്ക് അനുമതിയില്ലെന്ന ബോർഡ് വച്ച് ലുലു മാൾ അധികൃതർ. നേരത്തെ, ഹാളിൽ ഏതാനും വിശ്വാസികൾ നമസ്‌കാരം നിർവഹിച്ചത് വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഇതിന്റെ വീഡിയോ പ്രചരിച്ചതിന് പിന്നാലെ, ഹിന്ദു മഹാസഭ അടക്കമുള്ള ഹിന്ദുത്വ സംഘടനകൾ മാളിനെതിരെ രംഗത്തുവന്നിരുന്നു. നമസ്‌കാരം ഇനിയും അനുവദിച്ചാൽ സുന്ദരകാണ്ഡം ചൊല്ലുമെന്നായിരുന്നു സംഘടനകളുടെ ഭീഷണി.
മാൾ അധികൃതരുടെ പരാതി പ്രകാരം സംഭവത്തിൽ അജ്ഞാതർക്കെതിരെ യുപി പൊലീസ് കേസെടുത്തിട്ടുണ്ട്. മാൾ പബ്ലിക് റിലേഷൻ മാനേജർ സിബ്തൈൻ ഹുസൈന്റെ പരാതിയെ തുടർന്ന് സുശാന്ത് ഗോൾഫ് സിറ്റി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ശിക്ഷാ നിയമത്തിലെ 153 എ (1) (വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 295എ (മതവികാരം വ്രണപ്പെടുത്താനുള്ള പ്രവർത്തനം), 341 (തെറ്റായ നിയന്ത്രണം), 505 (പൊതുനാശത്തിന് കാരണമാകുന്ന പ്രസ്താവന നടത്തൽ) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്. നമസ്‌കാരത്തിൽ മാൾ ജീവനക്കാരോ മാനേജ്മെന്റോ ഉൾപ്പെട്ടതായി അറിവില്ലെന്ന് പൊലീസ് അറിയിച്ചു. പൊതുസ്ഥലങ്ങളിൽ നമസ്‌കാരത്തിന് വിലക്കുണ്ടെന്നും പൊലീസ് വ്യക്തമാക്കി.