തിരുവനന്തപുരം : തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള 1240 ക്ഷേത്രങ്ങളിൽ ആർ എസ് എസ് പ്രവർത്തനം വിലക്കി ഉത്തരവ്. ക്ഷേത്രത്തിന്റെ അങ്കണങ്ങളിൽ ആർ എസ് എസ് ശാഖകളുടെ മാസ്ഡ്രില്ല് നടത്താൻ അനുവദിക്കരുതെന്നും ഉത്തരവിൽ പറയുന്നു. ക്ഷേത്ര ആചാരത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ആയുധങ്ങൾ ഉപയോഗിക്കാൻ പാടില്ല. ശാഖാപ്രവർത്തനമോ മാസ് ഡ്രില്ലോ നടക്കുന്നതായി ശ്രദ്ധയിൽ പെട്ടാൽ അത് തടയുന്നതിനുള്ള നടപടികൾ ക്ഷേത്രം ജീവനക്കാർ സ്വീകരിക്കണമെന്നും, സംഭവം കമ്മീഷണറുടെ ഓഫീസിൽ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇക്കാര്യത്തിൽ ജീവനക്കാർ വീഴ്ച വരുത്തുന്ന പക്ഷം വകുപ്പുതല നടപടികൾ സ്വീകരിക്കും.
മുൻപും ക്ഷേത്രങ്ങളിൽ ആയുധ അഭ്യാസമടക്കം നിരോധിച്ചു കൊണ്ട് ദേവസ്വം ബോർഡ് ഉത്തരവിറക്കിയിരുന്നു. എന്നാൽ ഇപ്പോഴും ചില ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ആർ എസ് എസ് പ്രവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി കടുപ്പിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. അതേസമയം ദേവസ്വം ബോർഡിന്റെ പുതിയ ഉത്തരവ് തങ്ങൾ ഗൗരവമായി കാണുന്നില്ലെന്നാണ് ആർ എസ് എസ് കേരള ഘടകം പ്രതികരിച്ചു. കാലാകാലങ്ങളിൽ ഇത്തരം ഉത്തരവുകൾ ദേവസ്വം ബോർഡ് ഇറക്കാറുണ്ട്, ചില ക്ഷേത്രങ്ങളിൽ മാത്രമാണ് ആർ എസ് എസ് ശാഖകൾ പ്രവർത്തിക്കുന്നത്, ഇത് ഒഴിവാക്കാനാവില്ല. ശാഖാ പ്രവർത്തകർ ആണ് ആ ക്ഷേത്രങ്ങളുടെ ദൈനം ദിന കാര്യങ്ങളിൽ ഇടപെടുന്നത്. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങളിലെ അഡ്മിനിസ്‌ട്രേഷൻമാർക്ക് ശാഖാ പ്രവർത്തകരെ ഒഴിവാക്കാനുമാവില്ലെന്ന് ആർ എസ് എസ് ഘടകം വ്യക്തമാക്കുന്നു.