തൃശ്ശൂര്‍: നിരവധി മലയാളികളെ കോടീശ്വരന്മാരാക്കിയിട്ടുണ്ട് ബിഗ് ടിക്കറ്റുകള്‍. നാടും വീടും വിട്ട് മണലാരണ്യത്തില്‍ ഒഴുക്കുന്ന വിയര്‍പ്പിന്റെ കൂലിയില്‍ നിന്നു മിച്ചം പിടിച്ച് ഭാഗ്യം പരീക്ഷിച്ചവരെ ഭാഗ്യദേവത കൈവെടിഞ്ഞിട്ടില്ല, മറിച്ച് ജീവിതായുസ്സിലേക്ക് വേണ്ടത് മുഴുവന്‍ കൊടുക്കാറുണ്ട്.
എന്നാല്‍ ഒരു സുപ്രഭാതത്തില്‍ കോടികള്‍ സ്വന്തമായാല്‍ ജീവിതം സന്തോഷംകൊണ്ട് നിറയും എന്നു കരുതുന്നവരോട് കോഴിക്കോട് സ്വദേശിയായ അബ്ദുല്‍ സലാം പറയുന്നത് ഇങ്ങനെയാണ്. 2020 ലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഏറ്റവും വലിയ തുകയായ 20 മില്യണ്‍ ദിര്‍ഹം 40 കോടി രൂപ ലഭിച്ച ഭാഗ്യവാനാണ് അബ്ദുള്‍ സലാം. ജീവിതത്തില്‍ ആദ്യമായെടുത്ത് ബിഗ് ടിക്കറ്റാണ് അബ്ദുള്‍ സലാമിനെ കോടീശ്വരനാക്കിയത്.
”ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ മസ്‌കത്തില്‍ വന്നതാണ്. പ്ലസ്ടുവും അയാട്ടെ കോഴ്‌സും കഴിഞ്ഞ് നേരെ ജ്യേഷ്ഠന്റെ ഷോപ്പിങ്‌സെന്ററില്‍ മാനേജറായി കയറി. അതിനൊപ്പം നിരവധി കമ്പനികള്‍ക്ക് വേണ്ടി ഫ്‌ലൈറ്റ് ടിക്കറ്റിങ്ങും ചെയ്യുന്നുണ്ടായിരുന്നു. ആദ്യമായാണ് ഞാന്‍ ബിഗ് ടിക്കറ്റ് എടുക്കുന്നത്.
2020 ഡിസംബര്‍ 29ന് അബുദാബി എയര്‍പോര്‍ട്ടില്‍ പോയപ്പോള്‍ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ചു. ‘ഇത്തവണ സലാമിന്റെ പേരില്‍ ബിഗ് ടിക്കറ്റ് എടുത്തു നോക്കാം. ഒരിക്കലും എടുക്കാറില്ലല്ലോ, ഇനി എങ്ങാനും അടിച്ചാലോ…’ കഴിഞ്ഞ ആറ് കൊല്ലത്തിനിടയില്‍ ആദ്യമായിട്ടാണ് ഇങ്ങനെയൊരു ഭാഗ്യ പരീക്ഷണം. സുഹൃത്തുക്കള്‍ ഇടയ്‌ക്കൊക്കെ ബിഗ് ടിക്കറ്റ് എടുക്കാറുണ്ട്.
ടിക്കറ്റൊക്കെ എടുത്തു വന്ന് ഞാന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വോയ്‌സ് മെസേജ് അയച്ചു. ‘എന്റെ പേരില്‍ അല്ലേ എടുത്തത്. ഈ ടിക്കറ്റ് അടിക്കും. നമുക്ക് അടിച്ചു പൊളിക്കണം.’ ഉള്‍വിളിയുണ്ടായി പറഞ്ഞതൊന്നുമല്ല. നമ്മള്‍ പടച്ചോ നൊന്നുമല്ലല്ലോ. പക്ഷേ, നാവിന്‍ തുമ്പില്‍ അങ്ങനെ വന്നു, അതു പറഞ്ഞു. കൂട്ടുകാര്‍ എല്ലാവരും തംസ് അപ് ഇടുകയും ചെയ്തു.
ജനുവരി മൂന്നിന് വൈകുന്നേരമാണ് വിജയിയെ തിരഞ്ഞെടുക്കുന്നത്. അത് ലൈവ് പ്രോഗ്രാമാണ്. ഞാന്‍ വേറെ എന്തൊക്കെയോ തിരക്കായതു കൊണ്ട് ആ പരിപാടിയില്‍ പങ്കെടു ക്കാനും കഴിഞ്ഞില്ല. സംഘാടകര്‍ എന്റെ പേര് അനൗണ്‍സ് ചെയ്തു. പക്ഷേ, ഞാന്‍ കൊടുത്ത മൊബൈല്‍ നമ്പറില്‍ അവര്‍ക്ക് എന്നെ ബന്ധപ്പെടാന്‍ കഴിഞ്ഞില്ല.
സംഘാടകര്‍ മാധ്യമങ്ങളുടെ സഹായം തേടിയപ്പോഴാണ് സംഭവം ഞാനറിയുന്നത്. സാധാരണ വിജയിയെ മൊബൈല്‍ വഴി വിളിച്ചാണ് അറിയിക്കുന്നത്. ഞാന്‍ മൊബൈല്‍ നമ്പറിന്റെ മുന്നില്‍ കൊടുത്ത കോഡ് തെറ്റിപ്പോയതുകാരണം അവര്‍ക്ക് നേരിട്ട് ബന്ധപ്പെടാനായില്ല.
തുടര്‍ന്ന് സുഹൃത്താണ് വിളിച്ചു പറഞ്ഞത്. അപ്പോഴും മറുപടി അപ്പോഴും അത് വേറെയാരെങ്കിലുമായിരിക്കുമെന്നായിരുന്നു. പക്ഷേ, പടച്ചോന്‍ എന്റെ പേര് തന്നെയാണ് അവിടെ എഴുതി വച്ചിരുന്നതെന്ന് അറിയില്ലല്ലോ.
തന്റെ പേരിലാണ് എടുത്തതെങ്കിലും ഏഴുപേര്‍ കൂടി ചേര്‍ന്നാണ് ടിക്കറ്റെടുത്തത്. അബ്ദുള്‍ ജലീല്‍, ബൈജു പാലേരി, നവാസ്, വേണുഗാപാലന്‍, റിയാസ്, രാഗേഷ്, സഹീര്‍. ഇവര്‍ക്കും കൂടി അര്‍ഹതപ്പെട്ടതാണ് ഈ തുക. എല്ലാവരും ജീവിക്കാന്‍ വേണ്ടി മണലാരണ്യത്തിലേക്ക് എത്തിയവരാണ്. നമുക്ക് ഒരു സൗഭാഗ്യമുണ്ടാകുമ്പോള്‍ എല്ലാവരേയും ചേര്‍ത്ത് പിടിക്കാനാണ് ഇഷ്ടം. പണത്തേക്കാള്‍ എത്രയോ വലുതാണ് ബന്ധങ്ങള്‍.
എന്റെ ചെറുപ്പത്തില്‍ തന്നെ ഉപ്പ മരിച്ചതാണ്. ഏഴു മക്കളില്‍ ഇളയ ആളാണ് ഞാന്‍. ഏട്ടന്‍മാരൊക്കെ വിദേശത്തായിരുന്നതുകൊണ്ട് വലിയ സാമ്പത്തിക പ്രതിസന്ധിയൊന്നും അനുഭവിക്കേണ്ടി വന്നിട്ടില്ല.
ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ വിവാഹം കഴിച്ചു. അപ്പോഴേക്കും സ്വന്തമായി വീട് പണിതിരുന്നു. ഭാര്യ അന്‍ഷിന. രണ്ട് മക്കളാണ് മൂത്തയാള്‍ ഫൈഹ സലാം, രണ്ടാമത്തെ മോന്‍ മുഹമ്മദ് യാസീഫ്. മോന് മൂന്ന് മാസം പ്രായമേ ആയിട്ടുള്ളൂ.
പ്രസവത്തിനായി ഭാര്യ നാട്ടിലായിരുന്നു. സമ്മാനം കിട്ടിയെന്നറിഞ്ഞപ്പോള്‍ ഉമ്മാനേം ഭാര്യയേയുമാണ് ആദ്യം വിളിച്ചത്. അവര്‍ക്കും ഭയങ്കര സന്തോഷമായി. പക്ഷേ, കാര്യങ്ങള്‍ ഞങ്ങള്‍ വിചാരിച്ച പോലെ അത്ര സന്തോഷം നിറഞ്ഞതായിരുന്നില്ല പിന്നീട്.
ചെറുപ്പം മുതലേ ഉമ്മ ഫാത്തിമ പഠിപ്പിച്ച പാഠമാണ് എല്ലാവരെയും സഹായിക്കണം എന്നത്. ഏട്ടന്റെ ഒപ്പം ജോലിക്ക് നിന്നപ്പോള്‍ കിട്ടിയിരുന്ന ശമ്പളത്തിന്റെ ഒരു പങ്ക് അന്നേ മാറ്റിവയ്ക്കുമായിരുന്നു. ബിസിനസ് പഠിച്ച് രണ്ട് ഷോപ്പുകളില്‍ പാര്‍ട്‌നര്‍ ആയപ്പോള്‍ ലാഭത്തിന്റെ ഒരു വീതം പാവപ്പെട്ടവര്‍ക്ക് നല്‍കിക്കൊണ്ടിരുന്നു.
ലോട്ടറിയടിച്ചതോടെ സ്ഥിതിയാകെ വിഷമമാണ്. എന്റെ ഫോണിലേക്ക് നിത്യവും മൂന്നൂറിന് മുകളില്‍ ഫോണ്‍ കോളുകളും, ആയിരക്കണക്കിന് മെസേജുകളുമാണ് വരുന്നത്. നാട്ടിലെ വീട്ടിലേക്കും ഭാര്യ വീട്ടിലേക്കും ഫോണ്‍ വിളികളുണ്ട്. ആളുകള്‍ കാണാനുമെത്തും. ഉമ്മയെ പോലും വേറൊരു വീട്ടിലേക്ക് മാറ്റേണ്ടി വന്നു.
എല്ലാവരും ഓരോ ആവശ്യങ്ങള്‍ പറഞ്ഞു ധനസഹായം തേടിയാണു വരുന്നത്. ആയിരങ്ങള്‍ മുതല്‍ കോടികള്‍ വരെയാണു പലരും ചോദിക്കുന്നത്. പലതരം ആവശ്യങ്ങളും നിരത്തും. ആദ്യമൊക്കെ ൈകയയഞ്ഞു സഹായിച്ചു. പിന്നെയിതു കൂടിക്കൂടി വന്നു.
പണം കിട്ടില്ലെന്ന് അറിയുമ്പോള്‍ പലരും ശകാരവാക്കുകള്‍ പറയും. ചിലര്‍ ബന്ധം വേണ്ടെന്ന് വച്ച് പോകും. കൊടുത്ത പണം കുറഞ്ഞു പോയാല്‍ പിന്നെ, മിണ്ടാത്തവരുമുണ്ട്. ഇതെല്ലാം കാണുമ്പോള്‍ മനസ്സ് അറിയാതെ പറയും ‘ഇതൊന്നും വേണ്ടിയിരുന്നില്ല’.
സത്യം പറയാല്ലോ, ജീവിതത്തില്‍ ഇപ്പോള്‍ സന്തോഷമില്ല. പലരുടെയും യഥാര്‍ഥ മുഖങ്ങള്‍ തിരിച്ചറിയുമ്പോള്‍, ഹൃദയത്തെ മുറിക്കുന്ന സംസാരമുണ്ടാകുമ്പോള്‍ എല്ലാം ഇതുവരെ കണ്ട ലോകമേ മാറി പോയ അവസ്ഥയാണെന്നും സലാം പറയുന്നു.
കൊടുക്കാന്‍ മടി ഉണ്ടായിട്ടല്ല, സഹായം ചെയ്യുമ്പോള്‍ അത് അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കണം എന്നൊരു ആഗ്രഹമുണ്ട്. പലര്‍ക്കും പണമാണ് ബന്ധങ്ങളേക്കാള്‍ വലുത് എന്നു കൂടി പഠിച്ച സമയമാണിത്.
അതേസമയം, 50 പാവപ്പെട്ട കുട്ടികളുടെ വിവാഹം നടത്തി കൊടുക്കണം എന്ന ആഗ്രഹവും സലാം പങ്കുവയ്ക്കുന്നു. മനസ്സിന്റെ സമാധാനത്തിന് വേണ്ടിയാണത്. ഒരു പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കാനാകാത്തത് വീട്ടില്‍ അത്രമേല്‍ ബുദ്ധിമുട്ട് ഉള്ളതുകൊണ്ടായിരിക്കുമല്ലോ.
നിര്‍ധനരായ 50 പേരുടെ വിവാഹം നടത്തുമ്പോള്‍, ആ കുട്ടികളുടെ മുഖമോ വിവരങ്ങളോ പരസ്യമാക്കരുത് എന്നും ആഗ്രഹമുണ്ട്. ആഗ്രഹത്തിനപ്പുറം അത് നിര്‍ബന്ധമാണെന്നും സലാം പറയുന്നു.