കൊച്ചി: ഇന്ധനവിലയ്ക്കൊപ്പം അവശ്യവസ്തുക്കളും വിലക്കയറ്റത്തിന്റെ വലയിലേക്ക്. പച്ചക്കറിയുൾപ്പടെയുള്ളവയുടെ വില കുതിച്ചുയരാൻ തുടങ്ങി. പൊതുജനത്തെ കഴുത്തിനുപിടിച്ച് കൊള്ളയടിക്കുന്ന രീതിയിലേക്ക് പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് നൂറിലേക്ക് എത്തുന്നു. വീടുകളുടെയും ഹോട്ടലുകളുടെയും അടുക്കളകളെ പൊള്ളിക്കുന്നരീതിയിൽ പാചകവാതകവില ഉയർന്നതോടെ കുടുംബബജറ്റും താളംതെറ്റുമെന്നുറപ്പായി. കോവിഡും ഇന്ധനവിലയും ചേർന്ന് ബസ്, ലോറി, ഹോട്ടൽ വ്യവസായങ്ങളുടെ നടുവൊടിച്ചുകഴിഞ്ഞു.
ഇതിനൊപ്പം ഉഴുന്ന്, എണ്ണ, തേയില തുടങ്ങിയവയുടെ വിലയും അഞ്ചോ ആറോ മാസംകൊണ്ട് ഇരട്ടിയോ അതിലധികമോ ആയി.
മീൻപിടിത്തത്തിന് പോകുന്നവർക്ക് 200 ലിറ്റർവരെ സബ്‌സിഡി ഇനത്തിൽ ലഭിക്കുമായിരുന്ന മണ്ണെണ്ണ ഇപ്പോൾ 40 ലിറ്ററാക്കി കുറച്ചു.
2600 ബസുകൾ കുറഞ്ഞു
ലോക്ഡൗണിനുശേഷം ഡീസൽവിലയിലുണ്ടായ വലിയ വിലവർധന സ്വകാര്യബസ് സർവീസിന്റെ നട്ടെല്ലൊടിച്ചു. ലോക്ഡൗണിനുമുമ്പ് സംസ്ഥാനത്ത് 12,400 ബസുകളുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് 9800 ബസുകളേ നിരത്തിലുള്ളൂ. ഇതിൽ വലിയൊരു ശതമാനം ബസുകളും നികുതി അടയ്ക്കേണ്ടാത്ത ‘ജി’ ഫോം നൽകി ഓട്ടം അവസാനിപ്പിച്ചിരിക്കുകയാണ്.
വരുന്ന മൂന്നുമാസത്തിനുള്ളിൽ ഇതിൽ 40 ശതമാനം ബസുകളും ഓട്ടം അവസാനിപ്പിക്കാനുള്ള ആലോചനയിലാണ്.
ഹോട്ടലുകൾക്ക് പ്രതിദിന ബാധ്യത 1500 രൂപ
പാചകവാതകത്തിന് വില കുത്തനെ കയറിയതോടെ സാധാരണ ഹോട്ടലുകൾക്കുവരെ പ്രതിദിന ബാധ്യത 1500 രൂപയായി ഉയർന്നു. അവശ്യസാധനങ്ങളുടെ വിലക്കയറ്റംകൂടി കണക്കിലെടുക്കുമ്പോൾ ഇത് മൂവായിരം രൂപയാകും. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതകത്തിന് നാലുമാസത്തിനിടെ 500 രൂപയാണ് വർധിച്ചത്.
മനസ്സുവെച്ചാൽ പെട്രോളിന് 13 രൂപയും ഡീസലിന് 16 രൂപയും കുറയ്ക്കാം
ലോക്ഡൗൺ കാലത്ത് ആഗോളവിപണിയിൽ ഇന്ധനവില ഇടിഞ്ഞപ്പോൾ അതേ അനുപാതത്തിൽ ഇന്ത്യയിലെ എണ്ണവില കുറഞ്ഞില്ല. സ്‌പെഷ്യൽ അഡീഷണൽ എക്‌സൈസ് ഡ്യൂട്ടി, റോഡ് സെസ് എന്നീ ഇനങ്ങളിൽ രണ്ടുതവണയായി 13, 16 രൂപയുടെ വർധനയാണ് കേന്ദ്രം വരുത്തിയത്. ഇത് പിൻവലിച്ചാൽ മാത്രം കേരളത്തിൽ വിലകുറയും.
പ്രതികരണങ്ങള്‍
യാത്രാനിരക്ക് വർധനപോലും പ്രായോഗികമല്ലാത്ത രീതിയിലേക്ക് ഡീസൽ വില ഉയർന്നുകഴിഞ്ഞു. സർക്കാരുകൾ ഡീസൽ വില കുറയക്കുകയേ പോംവഴിയുള്ളൂ.
-എം.ബി. സത്യൻ, സംസ്ഥാന പ്രസിഡന്റ്, ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ
* പാചകവാതക വില സർക്കാർ കുറച്ചാൽ മാത്രമേ ഹോട്ടൽ വ്യവസായം മുന്നോട്ടുകൊണ്ടുപോകാനാകൂ
-ജി. ജയ്പാൽ, ജനറൽ സെക്രട്ടറി, കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ
* ലോറിവാടക 25 ശതമാനമെങ്കിലും വർധിപ്പിക്കേണ്ടിവരും
-എം. നന്ദകുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി, സ്റ്റേറ്റ് ലോറി ഓണേഴ്‌സ് ഫെഡറേഷൻ കേരള
* ഇന്ധനവിലവർധനയ്ക്കു പുറമേ, പച്ചക്കറികൃഷിയിലുണ്ടായ കുറവും പച്ചക്കറിയുടെ ലഭ്യതയും വിലയെ ബാധിക്കുന്നുണ്ട്
-കെ.കെ. അഷറഫ്, സെക്രട്ടറി, എറണാകുളം മാർക്കറ്റ് വെജിറ്റബിൾ അസോസിയേഷൻ