മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇന്ന് കൊവിഡ് വാക്സിൻ സ്വീകരിച്ചേക്കും. മുഖ്യമന്ത്രി തിരുവനന്തപുരം മെഡിക്കൽ കോളേജിലും ആരോഗ്യ മന്ത്രി ജനറൽ ആശുപത്രിയിലും ആയിരിക്കും കുത്തിവയ്പ്പ് എടുക്കുക. മുഖ്യമന്ത്രിയുടെ വാക്സീൻ സ്വീകരണത്തിന് സജ്ജമാകാൻ തിരുവനന്തപുരം മെഡിക്കൽ കോളജിന് നിർദേശം നല്കിയിട്ടുണ്ട്. ഇതിനുവേണ്ട സജ്ജീകരണങ്ങൾ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തി.
മെഡിക്കൽ കോളേജിലെ വാക്സിനേഷൻ കേന്ദ്രം ആരോഗ്യ സെക്രട്ടറി സന്ദർശിച്ച് സുരക്ഷയടക്കം ഉറപ്പാക്കിയിരുന്നു. കൊവിഷീൽഡ് വാക്സിനാണ് രണ്ടാം ഘട്ടത്തിലേക്കായി കേരളത്തിൽ കൂടുതൽ എത്തിച്ചത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയും മന്ത്രിമാരും കൊവിഷീൽഡ് വാക്സിനായിരിക്കും എടുക്കുക.
അതേസമയം, അറുപത് വയസ് കഴിഞ്ഞവരുടെ വാക്സിൻ സ്വീകരണത്തിന് സംസ്ഥാനത്ത് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പല ജില്ലകളിലും ലക്ഷ്യമിട്ടതിലും കൂടുതൽപേർ ഇന്നലെ വാക്സീനെടുത്തു. കൂടുതൽ പേർ ഒരേസമയം റജിസ്റ്റർ ചെയ്യാൻ ശ്രമിക്കുന്നത് കൊവിൻ പോർട്ടലിൽ സാങ്കേതിക തകരാറിനും കാലതാമസത്തിനും കാരമാകുന്നുണ്ട്. 45 നു മുകളിൽ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവർക്കും റജിസ്റ്റർ ചെയ്യാം.