സൂം വീഡിയോ കോൺഫറൻസിൽ മ്യൂട്ട് ചെയ്യാൻ മറന്ന് യുവതി, വിളിച്ചു പറഞ്ഞ രഹസ്യങ്ങൾ കേട്ട് ഞെട്ടി സ്നേഹിതർ

0
466

കൊവിഡ് കാലം നമുക്ക് തന്ന പുതിയൊരു ശീലമാണ് വീഡിയോ കോൺഫറൻസുകൾ. സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ പല സോഫ്റ്റ് വെയറുകളിലൂടെ ജനം വീട്ടിലിരുന്നും മറ്റുള്ളവരുമായി ഒത്തുകൂടുകയാണ്. അത് ജോലി സംബന്ധമായ മീറ്റിംഗുകളാകാം, അല്ലെങ്കിൽ പഴയ കോളേജ് ക്‌ളാസ് റീയൂണിയൻ ആകാം. കുടുംബസംഗമങ്ങൾ പോലും ഇപ്പോൾ വീഡിയോ കോൺഫറൻസിങ് വഴി ആയിട്ടുണ്ട്. എന്നാൽ, ഈ ഒരു സാങ്കേതികവിദ്യ പരിചയിക്കാൻ ഒട്ടും സമയം തരാതെ നിത്യജീവിതത്തിന്റെ ഭാഗമായതോടെ ചിലർക്കെങ്കിലും കിട്ടിയത് എട്ടിന്റെ പണികളാണ്.

ഔദ്യോഗിക മീറ്റിംഗുകളിൽ, ഓൺലൈൻ ക്‌ളാസുകളിൽ പലർക്കും മുട്ടൻ അബദ്ധങ്ങൾ പറ്റി. വീഡിയോ കോളിനിടെ കയറിവന്ന പട്ടിയും കുട്ടിയും പൂച്ചയും മുതൽ, ഫ്രയിമിൽ വന്നുപെട്ട അടിവസ്ത്രങ്ങളും കോണ്ടങ്ങളും സെക്സ് ടോയ്സും വരെ ഈ അബദ്ധങ്ങളുടെ ഭാഗമായി. ഈ അബദ്ധങ്ങളുടെ പട്ടികയിലേക്ക് ഏറ്റവും പുതിയതായി, 2021 -ൽ വന്നുകയറിയിരിക്കുന്ന ഒന്നാണ് ഓഡിയോ മ്യൂട്ട് ചെയ്യാൻ മറന്ന ശ്വേതയും.

111 പേർ പങ്കെടുത്ത ഒരു സൂം വീഡിയോ കോളിനിടയിൽ ശ്വേത എന്ന പെൺകുട്ടി സ്വന്തം വിൻഡോയിലെ ഓഡിയോ മ്യൂട്ട് ചെയ്‌തുവെച്ച് മറ്റൊരു കൂട്ടുകാരിയുമായി സല്ലപിക്കാൻ തീരുമാനിക്കുന്നു. എന്നാൽ, അബദ്ധവശാൽ ആ ഓഡിയോ മ്യൂട്ട് ആകാതെ പോകുന്നു. പിന്നീട് ആ ഗ്രൂപ്പ് വീഡിയോ കോളിലെ നൂറിലധികം പേർ കേട്ടത് ശ്വേത തന്റെ ഒരു സുഹൃത്തിന്റെ ലൈംഗിക ജീവിതത്തെപ്പറ്റി ഈ സ്നേഹിതയോട് നടത്തുന്ന പരദൂഷണമാണ്. തന്റെ സുഹൃത്തും മറ്റൊരു പെൺകുട്ടിയുമായുള്ള ബന്ധത്തിന്റെ വളരെ വിശദമായ വിവരങ്ങൾ ശ്വേത നടത്തുന്നതിനിടെ പലവട്ടം ഗ്രൂപ്പ് കോളിൽ പങ്കെടുത്ത ശ്വേതയുടെ കൂട്ടുകാരികൾ അവൾക്ക് “മൈക്ക് ഓൺ ആണ്”, “മ്യൂട്ട് ആയിട്ടില്ല” എന്നിങ്ങനെയുള്ള മുന്നറിയിപ്പുകൾ കൊടുക്കുന്നത് കേൾക്കാം എങ്കിലും, അതൊന്നും ശ്വേതയുടെ കാതിൽ മാത്രം എത്തുന്നില്ല. ഏതാണ്ട് രണ്ടുമിനിറ്റോളം ശ്വേത എരിവും പുളിയും കലർത്തിയുള്ള തന്റെ വിവരങ്ങൾ തുടരുന്നു.

ഒടുവിൽ ഈ സംഭാഷണങ്ങളുടെ ഒരു വീഡിയോ ക്ലിപ്പ് ഈ മീറ്റിങ്ങിൽ പങ്കെടുത്ത ആരോ തന്നെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് സംഗതി വൈറലാകുന്നത്. ക്ലിപ്പ് വൈറലായതിനു പിന്നാലെ ശ്വേതയ്ക്ക് പറ്റിയ അബദ്ധം സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾക്കും കാരണമായി.

എന്തായാലും, ഏതൊരു ഗ്രൂപ്പ് കോളിൽ ചെന്നിരുന്നാലും ഓഡിയോ മ്യൂട്ട് ആണോ എന്നത് രണ്ടു വട്ടം പരിശോധിച്ചുറപ്പിക്കണം എന്നതാണ്  ശ്വേതയ്ക്ക് പിണഞ്ഞ അമളിയിൽ നിന്ന് നമ്മൾ പേടിക്കേണ്ട ഗുണപാഠം എന്നും ഒരാൾ ട്വീറ്റ് ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here