കോൺഗ്രസിന്റെ ന്യായ്‌ കേരളത്തിൽ നടപ്പാകുമോ? വിദഗ്ധർ പറയുന്നു

0
203

അധികാരത്തിൽ വന്നാൽ പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 6000 രൂപ വീതം നൽകുന്ന ന്യായ് പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനത്തോടെ കേരളത്തിൽ കോൺഗ്രസ് നിയസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനു തുടക്കം കുറിച്ചു കഴിഞ്ഞു. പ്രഖ്യാപനം അണികളെ ആവേശം കൊള്ളിക്കുന്നുണ്ടെങ്കിലും അപ്രായോഗിവും യാഥാർഥ്യബോധമില്ലാത്തതുമെന്നാണ് രാഷ്ട്രീയ എതിരാളികളുടെ വാദം. എന്നാൽ കൃത്യമായ രാഷ്ട്രീയ ഇച്ഛാശക്തിയും അനിവാര്യമായ സാമ്പത്തിക പരിഷ്കരണങ്ങളുമുണ്ടെങ്കിൽ പദ്ധതി കേരളം പോലെയൊരു സംസ്ഥാനത്ത് നടപ്പാക്കാനാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഫ്രഞ്ച് സാമ്പത്തിക ശാസ്ത്രജ്ഞൻ തോമസ് പിക്കെറ്റി അടക്കമുള്ള വിദഗ്ധരുമായി കൂടിയാലോചിച്ച് രാഹുൽ ഗാന്ധി മുന്നോട്ടുവച്ച പദ്ധതിയാണ് ന്യായ്. സാമൂഹിക ജനാധിപത്യ (സോഷ്യൽ ഡെമോക്രസി) മാതൃകയിലുള്ള പല സമ്പദ്‌വ്യവസ്ഥകളും നടപ്പാക്കാൻ ശ്രമിക്കുന്ന സാർവദേശീയ അടിസ്ഥാന വരുമാന (യൂണിവേഴ്സൽ ബേസിക് ഇൻകം) പരിപാടിയുടെ മാതൃകയിലാണ് ഇത് രൂപപ്പെടുത്തിയിട്ടുള്ളത്.

രാഷ്ട്രീയ ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന് ഈ പദ്ധതി സുഗമമായി നടപ്പാക്കാൻ കഴിയുമെന്നാണ് സാമ്പത്തിക വിദഗ്ധനായ ജോസ് സെബാസ്റ്റ്യൻ പറയുന്നത്. ‘സർക്കാർ തീരുമാനിച്ചാൽ പദ്ധതി നടപ്പാക്കാൻ ധനസമാഹരണം നടത്തുക പ്രയാസമല്ല. നികുതി പിരിവ് ഊര്ജിതമാക്കുകയാണ് വേണ്ടത്.’ അദ്ദേഹം പറയുന്നു. ‌‘സംസ്ഥാനത്തിന്റെ സ്വന്തം വരുമാനത്തിന്റെ അറുപത് ശതമാനവും മദ്യം, ലോട്ടറി, മോട്ടർ വാഹനങ്ങൾ, ഇന്ധനം എന്നിവയിൽ നിന്നാണ്‌. ജനപ്രിയ പരിപാടികൾക്ക്  ഊന്നൽ കൊടുക്കുന്ന, മാറിമാറി വരുന്ന സർക്കാരുകൾ  കൃത്യമായി നികുതി പിരിക്കുന്നതിൽ പരാജയപ്പെട്ടു. നികുതി അടയ്ക്കാൻ ജനങ്ങളെ നിർബന്ധിതരാക്കേണ്ടതുണ്ട്. ന്യായ് പദ്ധതി നടപ്പിലാക്കിയാൽ സാമ്പത്തികമേഖലയ്ക്ക് അത് ഉത്തേജനം പകരും. പാവപ്പെട്ടവർക്ക് കൊടുക്കുന്ന 6000 രൂപ പെട്ടെന്നു തന്നെ തിരിച്ച് വിപണിയിലെത്തുകയും കച്ചവടം വർധിക്കുകയും ചെയ്യും’ – ജോസ് സെബാസ്റ്റ്യൻ പറഞ്ഞു.

ആസൂത്രണ ബോർഡ് മുൻ അംഗം ജി. വിജയരാഘവനും ഇതേ അഭിപ്രയം പങ്കു വയ്ക്കുന്നു. ‘അടിസ്ഥാനപാമായി ഈ പദ്ധതിയുടെ ഉദ്ദേശ്യം ഒരു കുടുംബത്തിന് മിനിമം വരുമാനം ഉറപ്പുവരുത്തുകയെന്നതാണ്. പാവപ്പെട്ടവർക്കു കൊടുക്കുന്ന ഓരോ രൂപയും ചെലവഴിക്കപ്പെടും. അവർ ആ തുക ചെലവാക്കുന്നതോടെ അത് സമ്പദ്‌വ്യവസ്ഥയിൽ ചലിച്ചു തുടങ്ങുന്നു. ആ തുകയുടെ നല്ലൊരു ശതമാനം നികുതികളായി സർക്കാരിൽത്തന്നെ തിരിച്ചെത്തുകയും ചെയ്യും.’ അദ്ദേഹം പറഞ്ഞു. കൂടുതൽ തൊഴിൽ സൃഷ്ടിക്കുന്നതിലൂടെ, ഇത്തരത്തിൽ അടിസ്ഥാന വരുമാനം നൽകേണ്ടവരുടെ എണ്ണം കുറച്ചു കൊണ്ടുവരാനാകും.

സാമ്പത്തിക വിദഗ്ധനായ ബി.എ. പ്രകാശും പദ്ധതിയെ അനുകൂലിക്കുന്നു. ‘പാവപ്പെട്ടവർക്ക് അടിസ്ഥാന വരുമാനം ഉറപ്പുവരുത്താനുള്ള ഏതു പദ്ധതിയും ഒരു ശുഭസൂചനയാണ്.’– അദ്ദേഹം പറഞ്ഞു. ‘എന്നാൽ പദ്ധതി നടപ്പാക്കുന്നതിന് നിലവിലുള്ള ചെലവഴിക്കൽ രീതികളിൽ മാറ്റം കൊണ്ടുവരേണ്ടതുണ്ട്.’

∙ അത്രയെളുപ്പമല്ല കാര്യങ്ങൾ

ഭരണരംഗത്തുള്ള എല്ലാവരും സാമ്പത്തികവിദഗ്ധരുടെ ശുഭാപ്തി വിശ്വാസം പങ്കുവയ്ക്കുന്നില്ല. പദ്ധതിക്കു വേണ്ട വിഭവ സമാഹരണവും യഥാർഥ ഗുണഭോക്താക്കളെ കണ്ടെത്തലും അത്രയെളുപ്പമല്ലെന്ന് ഒരു മുൻ ഉന്നതോദ്യോഗസ്ഥൻ പറയുന്നു. ‘പത്തു ലക്ഷം കുടുംബങ്ങൾക്ക് പ്രതിവർഷം 72000 രൂപ വീതം നല്കണമെങ്കിൽത്തന്നെ 7200 കോടി രൂപ വേണം. നിലവിലെ സാമ്പത്തിക സ്ഥിതിയിൽ അത്രയും പണം സമാഹരിക്കുക എളുപ്പമല്ല. കൂടുതൽ തുക കടമെടുക്കലും നിലവിൽ സാധ്യമല്ല.’ അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു പദ്ധതിയിൽ അംഗമാകാൻ ഒട്ടേറെപ്പേർ ശ്രമിക്കുമെന്നതിനാൽ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടാകും. ‘എന്നാൽ കലക്ടർമാർക്കും മറ്റും അതിനുള്ള അധികാരം പൂർണമായും നൽകുകയും രാഷ്ട്രീയ ഇടപെടൽ ഉണ്ടാകാതിരിക്കുകയുമാണെങ്കിൽ ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാം.’ അദ്ദേഹം പറഞ്ഞു.

കേന്ദ്ര സർക്കാരിന് വിഭവ സമാഹരണത്തിനു കൂടുതൽ മാര്ഗങ്ങളുള്ളതിനാൽ ദേശീയതലത്തിൽ ഇത്തരമൊരു പദ്ധതി നടപ്പാക്കുക കൂടുതൽ എളുപ്പമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

∙ കോൺഗ്രസ് ലക്ഷ്യമിടുന്നത് 

പദ്ധതി നടപ്പാക്കാൻ അവസരം കിട്ടിയാൽ ആദ്യഘട്ടത്തിൽ പത്തു ലക്ഷം കുടുംബങ്ങളെ കണ്ടെത്തുകയാണ് പാർട്ടിയുടെ ലക്ഷ്യമെന്നാണ് സൂചന. നിലവിലുള്ള സാമൂഹിക പെൻഷനുകൾ നിർത്തലാക്കില്ല. എന്നാൽ ഒരു ഗുണഭോക്താവിന്‌ പെൻഷനോ അടിസ്ഥാന വരുമാനമോ ഏതെങ്കിലും ഒന്നേ ലഭിക്കുകയുള്ളൂ.

‘യാഥാർഥ്യബോധത്തോടെയുള്ള ഒരു പദ്ധതി ഞങ്ങൾ തയാറാക്കിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ അറിയിക്കേണ്ട ഘട്ടത്തിൽ ജനങ്ങളെ അറിയിക്കും. ഞങ്ങൾ ഈ പദ്ധതിയെ ഒരു പ്രചാരണോപാധി ആയല്ല കാണുന്നത്, മറിച്ച് ജനങ്ങൾക്ക് നീതി ഉറപ്പാക്കുകയെന്ന അർഥത്തിലാണ്.’ കെപിസിസി പൊതുനയ സമിതി അധ്യക്ഷൻ ജെ.എസ്. അടൂർ പറഞ്ഞു.

സാർവദേശീയ അടിസ്ഥാന വരുമാനം എന്ന ആശയത്തോട് പ്രത്യയശാസ്ത്രപരമായി ഇടത്, വലത് പക്ഷങ്ങൾക്ക് വിശാലമായ അർഥത്തിൽ യോജിപ്പാണുള്ളത്. കേന്ദ്ര സർക്കാരിന്റെ 2016-17 ലെ സാമ്പത്തിക സർവേയിൽ പറയുന്നത് ‘ഇരുപതാം നൂറ്റാണ്ടിന് പൗര-രാഷ്ട്രീയ അവകാശങ്ങൾ എന്തായിരുന്നുവോ അത്രയ്ക്ക് പ്രധാനപ്പെട്ടതാണ് ഇരുപത്തൊന്നാം നൂറ്റാണ്ടിൽ സാർവദേശീയ അടിസ്ഥാന വരുമാനം’ എന്നാണ്.

സിദ്ധാന്തങ്ങൾ എന്തൊക്കെ പറഞ്ഞാലും കോൺഗ്രസിന് കേരളത്തിൽ തങ്ങളുടെ സ്വപ്നപദ്ധതി നടപ്പാക്കാൻ ജനങ്ങൾ അവസരം നൽകുമോയെന്നറിയാൻ തിരഞ്ഞെടുപ്പു വരെ കാത്തിരുന്നേ പറ്റൂ.

LEAVE A REPLY

Please enter your comment!
Please enter your name here