കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ കടത്താൻ ശ്രമിച്ച സ്വർണവും കുങ്കുമപ്പൂവും പിടികൂടി. എയർ ഇന്റലിജൻസ് വിഭാഗം ഒൻപതു കേസുകളിലായി മൊത്തം ഒരു കോടി 15 ലക്ഷം രൂപ വിലവരുന്ന 2284 ഗ്രാം സ്വർണവും 6.5 ലക്ഷം വിലവരുന്ന 8.5 കിലോ കുങ്കുമപൂവും ആണ് രണ്ടു ദിവസങ്ങളിലായി പിടിച്ചെടുത്തത്.
ദുബായിൽ നിന്നും വന്ന IX 1346 എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനത്തിൽ എത്തിയ നാല് യാത്രക്കാരിൽ നിന്നാണ് 810 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഇതിൽ 471 ഗ്രാം സ്വർണ മിശ്രിത ക്യാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കാസർഗോഡ് സ്വദേശി ജഷീർ എന്ന യാത്രക്കാരനിൽ നിന്നാണ് പിടിച്ചെടുത്തത്. ഇതേ യാത്രക്കാരന്റെ ബാഗിൽ നിന്ന് തന്നെയാണ് മൂന്നു കിലോ കുങ്കുമപൂവും പിടിച്ചെടുത്തത്.
ദുബായിൽ നിന്നും വന്ന SG 146 സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ മൂന്ന് യാത്രക്കാരിൽ നിന്നാണ് 885 ഗ്രാം സ്വർണം പിടിച്ചെടുത്തത്. ഇതിൽ 585 ഗ്രാം സ്വർണമിശ്രിതം കാസർഗോഡ് സ്വദേശി സദ്ദാൻ മുഹമ്മദ് ക്യാപ്സ്യൂൾ രൂപത്തിൽ മലദ്വാരത്തിൽ ഒളിപ്പിച്ച് വച്ച് കടത്താൻ ശ്രമിക്കുകയായിരുന്നു.
ജിദ്ദയിൽ നിന്നും വന്ന SG9711 സ്‌പൈസ് ജെറ്റ് വിമാനത്തിൽ എത്തിയ മലപ്പുറം സ്വദേശിനിയായ യുവതിയിൽ നിന്നാണ് 500 ഗ്രം സ്വർണം പിടികൂടിയത്. സ്വർണം ടേബിൾ ലാമ്പിന്റെ അടിയിൽ ഒളിപ്പിച്ച് വച്ചാണ് ഇവർ കടത്തുവാൻ ശ്രമിച്ചത്.
.
FZ 4313 ഫ്ലൈ ദുബായ് എത്തിയ ഒരു യാത്രക്കാരനിൽ നിന്നാണ് 5.5 കിലോ കുങ്കുമപൂവ് പിടിച്ചെടുത്തത്. ഇതേ യാത്രക്കാരനിൽ നിന്നും 89 ഗ്രാം സ്വർണവും പിടിച്ചെടുത്തു.
ഡെപ്യൂട്ടി കമ്മിഷണർ ടി.എ. കിരണിന്റെ നേതൃത്വത്തിൽ സൂപ്രണ്ടുമാരായ കെ.എം. ജോസ്, ആശ എസ്, ഇ. ജി. ഗണപതി പോറ്റി, സത്യമെന്ദ്ര സിങ് , ഇൻസ്‌പെക്ടർമാരായ സുധീർ കുമാർ, യാസിർ അറാഫത്, നരേഷ്, മിനിമോൾ വി.സി., രാമേന്ദ്ര സിങ്, യോഗേഷ് എന്നിവരെ കൂടാതെ ഫ്രാൻസിസ്, അശോകൻ എന്നിവരടങ്ങുന്ന സംഘമാണ് സ്വർണവും മറ്റ് വസ്തുക്കളും പിടിച്ചെടുത്തത്.