പട്‌ന: ബീഹാറിലെ പൂർണിയ സെൻട്രൽ ജയിലിലെ തടവുകാർക്ക് ജയിലിനകത്ത് എടിഎം സൗകര്യം ഒരുക്കുന്നു.തടവുകാർക്ക് ദൈനംദിന ആവശ്യത്തിനായുള്ള പണം പിൻവലിക്കുന്നതിനായിട്ടാണ് ജയിലിൽ എടിഎം സ്ഥാപിക്കാൻ തീരുമാനിച്ചതെന്ന് അധികൃതർ അറിയിച്ചു.
ജയിൽ ഗേറ്റിലുള്ള തടവുകാരുടെ ബന്ധുക്കളുടെയും മറ്റും തിരക്ക് നിയന്ത്രിക്കാനാണ് നടപടിയെന്ന് അധികൃതർ അറിയിച്ചു. ‘ജയിലിനകത്ത് എടിഎം സ്ഥാപിക്കാൻ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥർക്ക് അപേക്ഷ നൽകിയിട്ടുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷ’- പൂർണിയ സെൻട്രൽ ജയിൽ സൂപ്രണ്ട് ജിതേന്ദ്ര കുമാർ പറഞ്ഞു.
മൊത്തം 750 തടവുകാരണ് ജയിലിലുള്ളത്. അവരിൽ അറുനൂറ് പേർക്കും ബാങ്ക് അക്കൗണ്ടുകളുണ്ടെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. 400 തടവുകാർക്ക് എടിഎം കാർഡുകൾ നൽകിയിട്ടുണ്ട്, ബാക്കിയുള്ളവർക്ക് ഉടൻ നൽകും അദ്ദേഹം വ്യക്തമാക്കി.
നാല് മുതൽ എട്ട് മണിക്കൂർ വരെയാണ് തടവുകാരുടെ ജോലി സമയം. 52 രൂപ മുതൽ 103 രൂപ വരെ വേതനം നൽകുകയും, ആ പണം അവരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുകയും ചെയ്യുന്നു.2019 ജനുവരി വരെ വേതനം ചെക്കുകളിലൂടെയായിരുന്നു നൽകിയിരുന്നത്.