തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരായ സംയുക്ത തൊഴിലാളി യൂണിയൻ്റെ് ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലാകാൻ സാധ്യത. എന്നാൽ തദ്ദേശതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളുടെ പ്രചാരണത്തെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്ക് വൻ നഷ്ടമുണ്ടാക്കുമെന്നാണ് ചേംബർ ഓഫ് കൊമേഴ്സിൻ്റെ ആശങ്ക.
ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കുന്നത് എന്നതിനാൽ കേരളത്തിലെ ഇടത് വലതു യൂണിയനുകൾ സമരത്തിനായി കൈകോർക്കും. കെഎസ്ആർടിസി ടാക്സി ഓട്ടോ സർവ്വീസുകളുണ്ടാകില്ല. കടകൾ അടഞ്ഞുകിടക്കും.
ജീവനക്കാരും പിന്തുണക്കുന്നതിനാൽ സർക്കാർ ഓഫീസുകളിലും ബാങ്കുകളിലും ഹാജർ നില നന്നെ കുറവായിരിക്കും. ചുരുക്കത്തിൽ തദ്ദേശപ്പോരിനിടെ കേരളത്തിൽ പണിമുടക്ക് ഹർത്താലാകും. എന്നാൽ സ്ഥാനാർത്ഥികളുടെ പ്രചാരണത്തെ ബാധിക്കില്ലെന്നാണ് യൂണിയനുകൾ പറയുന്നത്.