തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പ് തിയതി ഇന്നോ നാളയോ പ്രഖ്യാപിക്കും. ചർച്ചകൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കിയതോടെ ഉടൻ വിജ്ഞാപനം പുറത്തിറക്കാണ് തീരുമാനം. രണ്ട് ഘട്ടമായാണ് വോട്ടടെുപ്പ്.
കൊവിഡിനും രാഷ്ട്രീയവിവാദങ്ങൾക്കുമിടെ സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതിയുടെ കാലാവധി അടുത്ത ബുധനാഴ്ചയാണ് അവസാനിക്കുന്നത്. പ്രതിപക്ഷത്തിന്റെ കൂടി നിർദ്ദേശപ്രകാരമാണ് കുറച്ച് ദിവസത്തേക്ക് തെരഞ്ഞെടുപ്പ് മാറ്റിയത്.
ഡിസംബർ 15ന് മുൻപ് തെരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാക്കി പുതിയ ഭരണസമിതികൾ നിലവിൽ വരും. ഇതനുസരിച്ചാവും തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുക. ഒന്നിടവിട്ട ജില്ലകളിൽ രണ്ട് ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനാണ് ആലോചന.
കഴിഞ്ഞ പ്രാവശ്യവും രണ്ട് ഘട്ടങ്ങളിലാണ് വോട്ടെടുപ്പ് നടന്നത്. ഇത്തവണ ഒരു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താൻ കമ്മീഷൻ ആലോചിച്ചെങ്കിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് വോട്ടെടുപ്പ് നടത്താൻ കൂടുതൽ സേന വിന്യാസം വേണ്ടി വരുമെന്ന് പൊലീസ് വ്യക്തമാക്കി.
പ്രചാരണത്തിലും വോട്ടെടുപ്പിലും പാലിക്കേണ്ട പ്രോട്ടോക്കോൾ ഇതിനകം കമ്മീഷൻ പ്രഖ്യാപിച്ചു. കൊവിഡ് ബാധിതർക്ക് തപാൽ വോട്ടിന് അനുവദിക്കും. വോട്ടെടുപ്പിന് തലേദിവസം രോഗം വരുന്നവർക്കും വോട്ട് ചെയ്യാൻ അവസരമൊരുക്കും. തെരഞ്ഞെടുപ്പ് അടുത്ത മാസം നടക്കുന്നതിനാൽ ഒരു മാസത്തേക്ക് തദ്ദേശ സ്ഥാപനങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം വരും.