ന്യൂഡൽഹി ∙ രാജ്യമാകെ ശ്രദ്ധിച്ച വിവാഹത്തിലൂടെ വാർത്തകളിൽ നിറഞ്ഞ ഐഎഎസ് ദമ്പതിമാർ വിവാഹമോചനത്തിന്. 2015 സിവിൽ സർവീസ് ബാച്ചിലെ ഒന്നാം റാങ്കുകാരിയായിരുന്ന ടിന ദബിയും ഭർത്താവും അതേ ബാച്ചിലെ രണ്ടാം റാങ്കുകാരനുമായ അതർ ഖാനുമാണ് ജയ്പുരിലെ കുടുംബകോടതിയിൽ ഉഭയ സമ്മതപ്രകാരം വിവാഹമോചനത്തിന് അപേക്ഷ നൽകിയത്. ഐഎഎസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ ദലിത് യുവതിയാണ് ഭോപാൽ സ്വദേശിനി ടിന.
മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷനൽ അക്കാദമിയിൽ വച്ചാണ് കശ്മീർ സ്വദേശി അതർ ഖാനുമായി ടിന പ്രണയത്തിലായത്. ജാതിമത വേലിക്കെട്ടുകൾ ലംഘിച്ച് ഇവർ വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ ആശംസകളുമായി പ്രമുഖരടക്കം പിന്തുണയറിയിച്ചിരുന്നു. 2018 ൽ ജയ്പുർ, പഹൽഗാം, ഡൽഹി എന്നിവിടങ്ങളിലായി മൂന്നു ഘട്ടമായാണ് ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്.
ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, മുൻ ലോക്സഭാ സ്പീക്കർ സുമിത്ര മഹാജൻ, കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് തുടങ്ങിയവർ ഡൽഹിയിൽ നടന്ന വിരുന്നിൽ പങ്കെടുത്തിരുന്നു. രാഹുൽ ഗാന്ധിയും ആശംസകളറിയിച്ചിരുന്നു. അതേസമയം, വിവാഹത്തിൽ എതിർപ്പറിയിച്ച് ഹിന്ദുമഹാസഭ രംഗത്തെത്തിയിരുന്നു.