തിരുവനന്തപുരം: കേരളാ പൊലീസിന്‍റെ സുരക്ഷ ആവശ്യമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരക്ഷാ ചുമതലക്കായി നിയോഗിച്ച രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ കെ സുരേന്ദ്രൻ തിരിച്ചയച്ചു. സുരക്ഷ ആവശ്യമില്ലെന്ന് എഴുതി നൽകിയാണ് തിരിച്ചയച്ചത്. ഇൻറലിജൻസ് നിർദ്ദേശപ്രകാരം കോഴിക്കോട് റൂറൽ പോലീസാണ് കെ സുരേന്ദ്രൻ്റെ സുരക്ഷക്ക് രണ്ട് ഗൺമാന്മാരെ അനുവദിച്ചത്. സുരക്ഷാ ഭീഷണി ഉണ്ടെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളില്‍ സുരേന്ദ്രന് സുരക്ഷ അനിവാര്യമെന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് സുരക്ഷയേര്‍പ്പെടുത്താന്‍ കോഴിക്കോട് റൂറല്‍ എസ്പി.ക്ക് ഇൻ്റലിജൻസ് എഡിജിപി നിര്‍ദേശം നല്‍കിയത്. എക്സ് കാറ്റഗറി സുരക്ഷ സുരേന്ദ്രന് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കോഴിക്കോട് റൂറല്‍ എസ്പിക്ക് ഇൻ്റലിജൻസ് എഡിജിപി ഉത്തരവ് കൈമാറിയിരുന്നത്. എന്നാൽ സംസ്ഥാന പൊലീസിന്‍റെ ഉദ്ദേശ ശുദ്ധിയിൽ സംശയമുണ്ടെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണം.