ദില്ലി: കേന്ദ്രമന്ത്രി സുരേഷ് അംഗദി അന്തരിച്ചു. കേന്ദ്രറെയിൽ സഹമന്ത്രിയായിരുന്ന അദ്ദേഹം കൊവിഡ് ബാധിച്ച് ദില്ലി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കൊവിഡ് ബാധിച്ച് മരിക്കുന്ന ആദ്യത്തെ കേന്ദ്രമന്ത്രിയാണ് സുരേഷ് അംഗദി.
കർണാടകയിലെ പ്രമുഖ ബിജെപി നേതാക്കളിൽ ഒരാളായ അദ്ദേഹം ബെലഗാവി എംപിയായിരുന്നു. 2004 മുതൽ തുടർച്ചയായി ബെലഗാവിയെ പ്രതിനിധീകരിച്ച് എംപിയായി അദ്ദേഹം. സെപ്റ്റംബർ 11-നാണ് അദ്ദേഹം കൊവിഡ് പോസിറ്റീവായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്.
അൽപസമയം മുമ്പ് വരെ, ട്വിറ്ററിൽ സജീവസാന്നിധ്യമായിരുന്നു അദ്ദേഹം. ഏറ്റവുമൊടുവിൽ ഇന്ന് ലേബർ കോഡ് ബില്ലുകൾ പാർലമെന്‍റിൽ പാസ്സാക്കപ്പെട്ടതിൽ സന്തോഷമറിയിച്ച് ബിജെപി അധ്യക്ഷൻ ജെ പി നദ്ദ കുറിച്ച ട്വീറ്റുകൾ അദ്ദേഹം റീട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
കൊവിഡ് പോസിറ്റീവായ വിവരം അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. തന്‍റെ ആരോഗ്യനില തൃപ്തികരമാണെന്നും, ഡോക്ടർമാരുടെ ഉപദേശം സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം സെപ്റ്റംബർ 11-ന് ട്വിറ്ററിൽ കുറിച്ചു.