ന്യൂഡൽഹി: കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച പ്രദേശങ്ങളിൽ മുഴുവൻ പേർക്കും കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തണമെന്ന് ഐസിഎംആർ. കൊവിഡ് രൂക്ഷമായ നഗരങ്ങളിലും ടെസ്റ്റ് വ്യാപകമാക്കണമെന്നും ഐസിഎംആർ നിർദേശിച്ചിട്ടുണ്ട്.
മറ്റ് രാജ്യങ്ങളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകുന്നവരെ പരിശോധനയ്ക്ക് വിധേയമാക്കണം. സംസ്ഥാന അതിർത്തികളിൽ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവരെ മാത്രം പ്രവേശിപ്പിച്ചാൽ മതിയെന്നും ഐസിഎംആർ പുതിയ മാർഗനിർദേശത്തിൽ പറയുന്നു. ഇതിനായി സംസ്ഥാനങ്ങൾ നേരത്തെയിറക്കിയ മാർഗനിർദേശങ്ങളിൽ മാറ്റം വരുത്തണമെന്നും നിർദേശത്തിലുണ്ട്.
ഗർഭിണികളായ സ്ത്രീകളെ ഉടൻ പരിശോധനക്ക് വിധേയമാക്കണമെന്നും ഐസിഎംആർ അറിയിച്ചു. ഇന്ത്യയിലെ കൊവിഡ് കേസുകൾ അതിവേഗം വർധിക്കുന്നതിനിടെയാണ് ഐസിഎംആറിന്റെ പുതിയ മാർഗനിർദേശങ്ങൾ. 13 ദിവസം കൊണ്ട് രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 10 ലക്ഷത്തോളം കൂടിയിരുന്നു.