നിർണായക ദിനങ്ങൾ, മരണനിരക്ക് ഉയ‍ര്‍ന്നേക്കും, സഹകരിച്ചില്ലെങ്കിൽ വീണ്ടും ലോക്ഡൗൺ പരിഗണിക്കുമെന്ന് ആരോഗ്യമന്ത്രി

0
184

തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് വരും ദിവസങ്ങൾ നിർണായകമാണെന്നും മരണനിരക്ക് ഉയരാൻ സാധ്യതയെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. 
ഒരു ഘട്ടത്തിൽ കൊവിഡ് പ്രതിരോധത്തിൽ കേരളം ഏറെ മുന്നോട്ട് പോയിരുന്നു. ഉണ്ടാകാൻ പാടില്ലാ തരത്തിൽ ചില അനുസരണക്കേടുകൾ കൊവിഡ് പ്രതിരോധത്തിൽ ഉണ്ടായി. സമരങ്ങൾ കൂടിയതോടെ കേസുകളും കൂടി. പല രാജ്യങ്ങളും വീണ്ടും അടച്ചുപൂട്ടൽ നടപ്പാക്കേണ്ട സാഹചര്യത്തിലാണ്. വീണ്ടും പൂർണ്ണ അടച്ചു പൂട്ടൽ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. എന്നാൽ ജനങ്ങൾ ഒരു രീതിയിലും സഹകരിച്ചില്ലെങ്കിൽ മറ്റ് വഴികൾ ഇല്ലാതെ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. 

സംസ്ഥാനത്ത് ആകെ ഒരു ലക്ഷത്തി അറുപത്തിയേഴായിരത്തിലേറെ പേർക്ക് രോഗമുണ്ടായി. ഇതിൽ ഒരു ലക്ഷത്തിപതിനാലായിരം പേർ ഇതുവരെ രോഗമുക്തരായി. പലഘട്ടങ്ങളിലും രോഗ വ്യാപനത്തിന്‍റെ നിരക്ക് വളരെ കുറയ്ക്കാൻ സംസ്ഥാനത്തിന് സാധിച്ചു. എല്ലാവർക്കും വന്ന് രോഗം മാറട്ടെ എന്ന നയമല്ല കേരളത്തിന്റേത്. 

കേരളത്തിൽ മരണനിരക്ക് മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ കുറവാണ്. 656 പേരാണ് ഇതുവരെ കേരളത്തിൽ മരണത്തിന് കീഴടങ്ങിയത്. 0 .39 ശതമാനമാണ് മരണനിരക്ക്.  20-40 ഇടയിൽ ഉള്ളവർക്കാണ് കൂടുതൽ കൊവിഡ് ബാധിച്ചതെങ്കിലും മരിച്ചവരിൽ 72% പേരും 60 വയസിന് മുകളിൽ പ്രായമുള്ളവരാണ്. ജനസാന്ദ്രതയും പ്രായമായവരുടെ എണ്ണം കൂടിയതും ജീവിത ശൈലി രോഗികൾ കൂടിയതും കേരളത്തിൽ വലിയ പ്രതിസന്ധിയാണ്. കൊവിഡ് പ്രതിരോധത്തിൽ കേരളം സ്വീകരിച്ച മാതൃക ശരിയായിരുന്നു എന്നാണ് മറ്റ് സ്ഥലങ്ങളിലെ അനുഭവം പഠിപ്പിക്കുന്നതെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

LEAVE A REPLY

Please enter your comment!
Please enter your name here