ചെന്നൈ∙ മൂന്നു പേരെ കൊലപ്പെടുത്തി തലയറുത്ത് റെയിൽവേ പാളത്തിൽ പ്രദർശനത്തിന് വച്ച ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്ന് ശിരസ് അതേ സ്ഥലത്ത് പ്രദർശിപ്പിച്ചു. തമിഴ്നാട് തിരുവെള്ളൂർ ജില്ലയിലെ ഗിമഡി പൂണ്ടിയിലാണ് ക്രൂരമായ പ്രതികാരം.
കഴിഞ്ഞ ജനുവരിയിലാണ് തമിഴ്നാടിനെ നടുക്കിയ കൂട്ട കൊലപാതകങ്ങൾ ഉണ്ടായത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയെ തുടർന്നു കോളേജ് വിദ്യാർത്ഥി അടക്കം മൂന്ന് പേരെ ഗുണ്ടാ സംഘം വെട്ടി കൊലപ്പെടുത്തി.
അരിശം തീരാതിരുന്ന അക്രമി സംഘം മൂന്ന് പേരുടെയും തലയറുത്തെടുത്തു ന്യൂ ഗിമടിപൂണ്ടി റെയിൽവേ സ്റ്റേഷന് സമീപം പാളത്തിൽ പ്രദർശിപ്പിച്ചു. എതിരാളി സംഘത്തിന് മുന്നറിയിപ്പ് കൊടുക്കാനായിരുന്നു ഇത്. ഈ കേസിൽ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ ഗുണ്ടാ നേതാവ് മാധവൻ എന്നയാൾക്കാണ് എതിരാളി സംഘം അതേ രീതിയിൽ മറുപടി കൊടുത്തത്. മാധവൻ ലോക്ഡൗണിന് തൊട്ടു മുൻപാണ് കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയത്.
കഴിഞ്ഞ ആഴ്ച ഗ്രാമത്തിൽ എത്തി. ഇന്നലെ രാവിലെ റെയിൽവേ സ്റ്റേഷൻ സമീപത്തെ യൂക്കാലിപ്‌സ്റ്റ് തോട്ടത്തിൽ തലയില്ലാത്ത മൃതദേഹം കിടക്കുന്നത് സംബന്ധിച്ചു നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. സ്ഥലത്തു എത്തി നടത്തിയ പരിശോധനയിൽ കൊല്ലപ്പെട്ടത് മാധവൻ ആണെന്ന് സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിൽ രണ്ടു കിലോമീറ്റർ അകലെ റെയിൽവേ പാളത്തിൽ നിന്നും ശിരസ് കണ്ടെത്തി.
നേരത്തെ മൂന്നുപേരുടെ ശിരസ് പ്രദർശിപ്പിച്ച അതെ രീതിയിൽ ആയിരുന്നു മാധവന്റെ ശിരസും കിടന്നിരുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ സ്ഥലത്തു എത്തി അനേഷ്വണം തുടങ്ങി. നേരത്തെ കേസിൽ പെട്ടിട്ടുള്ള ഗുണ്ടാ സംഘങ്ങൾക്കായി തിരച്ചിൽ തുടങ്ങി. കൊലപാതകം തട്ടികൊണ്ടുപോകൽ , പിടിച്ചുപറി, തുടങ്ങിയ 10ൽ അധികം കേസുകൾ നിലവിൽ ഇയാളുടെ പേരിൽ ഉണ്ടെന്നു തിരുവെള്ളൂർ എസ്പി അറിയിച്ചു.