തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിൽ കോവിഡ് സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി ഐഎംഎ പ്രസിഡന്റ് എബ്രഹാം വർഗീസ് പറഞ്ഞു. മൂന്നു കാരണങ്ങളാലാണ് സമൂഹവ്യാപനം നടന്നുവെന്ന നിഗമനത്തിലേക്കു ഐഎംഎ എത്തിയത്.
രോഗലക്ഷണങ്ങളില്ലാത്ത രോഗികൾ വർധിക്കുന്നു. കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവർത്തകർക്കു പോലും രോഗം വരുന്നു. എടപ്പാളില്‍ 2 ഡോക്ടർമാർ രോഗികളായത് ഉദാഹരണം. കേരളത്തിൽനിന്ന് രോഗലക്ഷണങ്ങളില്ലാതെ മറ്റു സംസ്ഥാനങ്ങളിലെത്തുന്നവർ അവിടെ കോവിഡ് പോസിറ്റീവാകുന്നു.
സംസ്ഥാനത്ത് പരിശോധനയുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യപ്രവർത്തകർക്കിടയിൽ കൂടുതൽ ടെസ്റ്റുകൾ നടത്തണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. സമൂഹവ്യാപനത്തിലേക്കു കടക്കുമ്പോൾ രോഗനിയന്ത്രണം എളുപ്പമാകില്ല. ടെസ്റ്റുകൾ വർധിപ്പിച്ച് രോഗികളെ വേഗം കണ്ടെത്തുന്നതിനോടൊപ്പം നിയന്ത്രണങ്ങൾ ശക്തമാക്കണം.
ജനങ്ങൾ ഉത്തരവാദിത്തത്തോടെ പെരുമാറേണ്ട ഘട്ടമാണിതെന്ന് ഐഎംഎ ഓർമപ്പെടുത്തുന്നു. വീണ്ടും ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യമാണ് കേരളത്തിൽ. നൽകിയ ഇളവുകൾ പലരും തെറ്റായി ഉപയോഗിച്ചു. ഇളവുകൾ നിർത്തി നിയമം കർശനമാക്കണം. കോവിഡ് വരില്ല എന്ന വിചാരത്തിലാണ് ജനങ്ങളിൽ പലരും. അവരിൽ ഉത്തരവാദിത്തം വരണമെങ്കിൽ നിയന്ത്രണം ശക്തമാക്കണം.
പലരും ശാരീരിക അകലം പാലിക്കുന്നില്ല. വാഹനങ്ങളിലും ചന്തകളിലുമെല്ലാം ആൾക്കൂട്ടമുണ്ട്. മാസ്ക് ശരിയായി ധരിക്കാതെ കഴുത്തിലിട്ടാണ് സഞ്ചാരം. നിയന്ത്രണത്തോടൊപ്പം ജനങ്ങൾ ഉത്തരവാദിത്തം കാട്ടിയാൽ മാത്രമേ പ്രതിസന്ധിയെ മറികടക്കാനാകൂവെന്നും ഐഎംഎ വ്യക്തമാക്കി.