തിരുവനന്തപുരം വിമാനത്താവളം വഴി യു.എ.ഇ കോൺസുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജിലൂടെയുള്ള സ്വർണ്ണക്കടത്തിൽ തനിക്ക് ഒരു പങ്കുമില്ലെന്ന് കേസിൽ മുഖ്യ ആസൂത്രകയെന്ന് കസ്റ്റംസ് സംശയിക്കുന്ന സ്വപ്ന സുരേഷ്. താനും കുടുംബവും ആത്മഹത്യയുടെ വക്കിലാണ്, ഒരു തിരിമറിയും നടത്തിയിട്ടില്ല മാറി നില്ക്കുന്നത് ഭയം കൊണ്ടാണെന്നും മാധ്യമങ്ങൾക്കു ലഭിച്ച സ്വപ്നയുടെ ശബ്ദരേഖയിൽ പറയുന്നു.
കോൺസുൽ ജനറൽ ആവശ്യപ്പെട്ടതനുസരിച്ച് എന്താണ് കാർഗോ വൈകുന്നതെന്ന് അന്വേഷിക്കുക മാത്രമാണ് ചെയ്തത്. ഇതിൽ തനിക്ക് വേറൊന്നും അറിയില്ല. തന്‍റെ പശ്ചാത്തലം അന്വേഷിക്കുന്നതിന് പകരം ആരാണ് ആ കാർഗോ അയച്ചതെന്നും ആർക്കാണ് അയച്ചതെന്നുമാണ് അന്വേഷിക്കേണ്ടത്. സ്വപ്നയുടെ ശബ്ദരേഖയിൽ പറയുന്നു.