മുംബൈ: സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് അഞ്ച് യുവാക്കൾ മരിച്ചു. മഹാരാഷ്ട്രയിലെ പൽഘറിലാണ് സംഭവം. വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് സെൽഫി എടുക്കുന്നതിനിടെ അപകടമുണ്ടാവുകയായിരുന്നു. ജവഹർ ഏരിയയിലെ വെള്ളച്ചാട്ടത്തിലാണ് അപകടമുണ്ടായത്. നിമേഷ് പട്ടേൽ, ജയ് ഭോയിർ, പ്രതമേഷ് ചവാന്‍, ദേവേന്ദ്ര വാഹ്, ദേവേന്ദ് ഫട്നാകർ എന്നിവരാണ് മരിച്ചത്.
13 അംഗസംഘമാണ് ജവഹർ നഗരത്തിലെ കൽമാണ്ഡ്വി വെള്ളച്ചാട്ടത്തിലേക്ക് യാത്രപോയത്. കൊവിഡിനെ തുടർന്ന് ലോക്ക്ഡൗൺ നിലനിൽക്കുന്നതിനിടെയാണ് ഇവർ ഇവിടെ എത്തിയതെന്ന് പൊലീസ് പറഞ്ഞു. സെൽഫി എടുക്കുന്നതിനിടെ രണ്ടു പേർ അബദ്ധത്തിൽ വെള്ളത്തിൽ വീണു. ഇവരെ രക്ഷിക്കുന്നതിനായി മറ്റുള്ളവർ ചാടുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അഞ്ചു പേരും മുങ്ങി മരിച്ചതായി പൊലീസ് വ്യക്തമാക്കി.
സംഭവം അറിയിച്ചതിനെ തുടർന്നെത്തിയ നാഷണൽ ഡിസാസ്റ്റർ റെസ്പോൺസ് ഫോഴ്സ്(എൻഡിആർഎഫ്) ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അടുത്തുള്ള ആശുപത്രിയിൽ കൊണ്ടുപോയി.