കാസർകോട്: (www.mediavisionnews.in) മംഗളൂരുവിൽ നിന്നുള്ള ചരക്കുവരവ് നിലച്ചതോടെ ജില്ലയിൽ നിത്യോപയോഗ സാധനങ്ങൾക്കു ക്ഷാമം. ഇതിന്റെ മറവിൽ നിത്യോപയോഗ സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും വില വർധിപ്പിക്കലും വ്യാപകം. മംഗളൂരുവിൽ നിന്നാണ് ജില്ലയിലേക്ക് നിത്യോപയോഗ സാധനങ്ങളും, പഴം, പച്ചക്കറികളും കൂടുതലായി എത്തുന്നത്. ദക്ഷിണ കന്നഡ ജില്ലയിൽ കോവിഡ് വ്യാപനത്തെ തുടർന്ന് മംഗളൂരു മാർക്കറ്റിൽ നിയന്ത്രണം ഏർപ്പെടുത്തുകയും ജില്ലയിൽ നിന്ന് കർണാടകയിലേക്കുള്ള ചരക്ക് വാഹനങ്ങളുടെ പോക്കുവരവ് കുറയുകയും ചെയ്തതോടെയാണു ചരക്ക് നീക്കം നിലച്ചത്.
ഇതിനു പുറമേ ജില്ലയിലെ പഴം–പച്ചക്കറി മാർക്കറ്റുകളിൽ പലതും അടച്ചിട്ടിരിക്കുകയുമാണ്.പച്ചക്കറി വ്യാപാരികളിൽ നിന്ന് സമ്പർക്കം മൂലം രോഗം സ്ഥിരീകിച്ച സാഹചര്യത്തിൽ മംഗളൂരു മാർക്കറ്റിലേക്ക് ജില്ലയിലെ പലരും പോകാൻ മടിക്കുന്നു. ഈ സാഹചര്യത്തിലാണു വിലക്കയറ്റം. തക്കാളിക്ക് 40 രുപയും ചുവന്ന ഉള്ളിക്ക് 25 രൂപയുമാണ് ഇന്നലത്തെ വില. ഉള്ളിക്ക് ഒറ്റ ദിവസം കൊണ്ട് 10 രൂപയാണ് വർധിച്ചത്. 10 രുപയ്ക്ക് ലഭിച്ചിരുന്ന തക്കാളിക്ക് 40 രൂപയായി. അരി, പഞ്ചസാര പയർ വർഗങ്ങൾ, എന്നിവയ്ക്കു കൃത്രിമ ക്ഷാമം സൃഷ്ടിച്ചു വില വർധിപ്പിക്കുന്നതായും ആരോപണമുണ്ട്.