കോവിഡ് തടയാന്‍ മുഖാവരണം ധരിക്കുന്നത്‌ സാമൂഹിക അകലം പാലിക്കുന്നതിനേക്കാള്‍ ഫലപ്രദമെന്ന് പഠനം

0
167

വാഷിങ്ടണ്‍: (www.mediavisionnews.in) മുഖാവരണം ഉപയോഗിച്ചത് വഴി രോഗവ്യാപനം രൂക്ഷമായ സ്ഥലങ്ങളില്‍ പതിനായിരക്കണക്കിന് ആളുകള്‍ കോവിഡ് ബാധിക്കുന്നതില്‍ നിന്ന് രക്ഷപെട്ടിരിക്കാമെന്ന് പഠനം. വൈറസ് പടരാതിരിക്കാനും കോവിഡ് തടയാനും മുഖാവരണം ധരിക്കുന്നത് വളരെ പ്രധാനമാണെന്നും ഇത് സാമൂഹിക അകലം പാലിക്കുന്നതിനേക്കാളും വീട്ടില്‍ തന്നെ തുടരുന്നതിനേക്കാളും ഫലപ്രദമാണെന്നും അമേരിക്കയിലെ ദി പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു. 

ഏപ്രില്‍ 6 ന് വടക്കന്‍ ഇറ്റലിയിലും ഏപ്രില്‍ 17 ന് ന്യൂയോര്‍ക്ക് നഗരത്തിലും മുഖാവരണം നിര്‍ബന്ധമാക്കുന്ന നിയമങ്ങള്‍ നടപ്പിലാക്കിയതോടെ രോഗബാധ ഗണ്യമായി കുറഞ്ഞുവെന്നാണ് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ന്യൂയോര്‍ക്കില്‍ മുഖാവരണം നിര്‍ബന്ധമാക്കുന്നത് വഴി ഏപ്രില്‍ 17 മുതല്‍ മെയ് 9 വരെ രോഗബാധിതരുടെ എണ്ണം 66,000 ത്തോളം കുറയ്ക്കാനായി. മുഖാവരണം ഉപയോഗിച്ചതിലൂടെ ഏപ്രില്‍ 6 മുതല്‍ മെയ് 9 വരെ ഇറ്റലിയിലെ രോഗബാധിതരുടെ എണ്ണത്തില്‍ 78,000 ഓളം കുറവുണ്ടായതായും ഗവേഷകര്‍ പറയുന്നു. 

ന്യൂയോര്‍ക്കില്‍ മുഖാവരണം ധരിക്കുന്നത് പ്രാബല്യത്തില്‍ വന്നതോടെ പുതിയ രോഗികളുടെ എണ്ണം പ്രതിദിനം 3% കുറഞ്ഞതായി ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇക്കാലയളവില്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ദിവസേന പുതിയ രോഗികള്‍ വര്‍ധിച്ചതായും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 

മുഖാവരണം നിര്‍ബന്ധമാക്കുന്നതിന് മുമ്പ് തന്നെ നേരിട്ടുള്ള സമ്പര്‍ക്കം കുറയ്ക്കുന്നതിനായി സാമൂഹിക അകലം, ക്വാറന്റീന്‍, ഐസൊലേഷന്‍ എന്നിവയെല്ലാം ന്യൂയോര്‍ക്കിലും ഇറ്റലിയിലും പ്രാബല്യത്തിലുണ്ടായിരുന്നു. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ വൈറസ് പകരുന്നത് കുറയ്ക്കാന്‍ മാത്രമേ ഇവ സഹായിക്കുകയുള്ളുയെന്നും അതേസമയം മുഖം മറക്കുന്നതിലൂടെ വായുവിലൂടെ രോഗം പകരുന്നത് തടയാന്‍ സഹായിക്കുമെന്നുമാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. 

LEAVE A REPLY

Please enter your comment!
Please enter your name here