മലപ്പുറം: കേരളാ കോൺഗ്രസിലെ തര്‍ക്കത്തിൽ യുഡിഎഫ് ആവശ്യപ്പെട്ടാൽ മധ്യസ്ഥതക്ക് തയ്യാറാണ് മുസ്ലിം ലീഗ്. ജോസ് കെ മാണിക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചുവെന്ന് യുഡിഎഫിൽ ആരും പറഞ്ഞിട്ടില്ല. കേരള കോൺഗ്രസ് വിഷയത്തിൽ മുസ്ലീം ലീഗ് എല്ലാ ചർച്ചയും നടത്തി. യുഡിഎഫ് ചുമതലപെടുത്തിയാൽ ഇനിയും ചർച്ച തുടരും. ജോസ് കെ.മാണിയെ മാറ്റി നിർത്തിയിരിക്കുകയാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
അതേ സമയം പിജെ ജോസഫിന് രാഷ്ട്രീയ അഭയം കൊടുത്തതാണ് തെറ്റായിപ്പോയതെന്നും പാർട്ടിയെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുകയായിരുന്നുവെന്നും ജോസ് കെ മാണി പ്രതികരിച്ചു. ജോസഫിന് മാണിയാണ് രാഷ്ട്രീയ അഭയം നൽകിയത്. എന്നാൽ ജോസഫ് പാർട്ടിയെ ഹൈജാക്ക് ചെയ്യാനായിരുന്നു ശ്രമിച്ചത്.
യുഡിഎഫിനെ പടുത്തുയർത്തുന്നതിൽ 38 വർഷക്കാലം കെഎം മാണിക്ക് നിർണായക പങ്കുണ്ട്. ആ കെ എം മാണിയെയാണ് പുറത്താക്കിയത്. യുഡിഎഫുമായുണ്ടായിരുന്നത് ഹൃദയബന്ധം. ഒരു കാരണവുമില്ലാതെ ആ ഹൃദയ ബന്ധം മുറിച്ച് മാറ്റി. ഒരു തദ്ദേശ സ്ഥാപനത്തിലെ പദവിക്ക് വേണ്ടി മുന്നണി രൂപീകരിക്കാൻ കൂടെ നിന്ന പാർട്ടിയെ പുറത്താക്കിയെന്നും ജോസ് കൂട്ടിച്ചേര്‍ത്തു.