ബെംഗളൂരു: അന്തർ സംസ്ഥാന യാത്രകള്‍ സംബന്ധിച്ച് കർണാടക പ്രത്യേക മാർഗനിര്‍ദേശം ഇറക്കും. സംസ്ഥാനത്തിനുള്ളിൽ യാത്ര ചെയ്യാൻ പ്രത്യേക അനുമതി വേണ്ട. ആരാധനാലയങ്ങൾ, ഹോട്ടലുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ ജൂൺ എട്ടിന് തന്നെ തുറക്കും. ഇന്ന് 299 പേർക്കാണ് കര്‍ണാടകത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടുപേര്‍ കൂടി മരിച്ചതോടെ ആകെ കൊവിഡ് മരണം 51 ആയി.
അതേസമയം കേരളത്തിലേക്ക് ഉള്‍പ്പടെ അന്തര്‍സംസ്ഥാന യാത്രയ്ക്ക് ഡിജിറ്റല്‍ പാസ് നിര്‍ബന്ധമെന്ന് തമിഴ്നാട്. ഭാഗികമായി പൊതുഗതാഗത സംവിധാനം അനുവദിച്ചെങ്കിലും അന്തര്‍സംസ്ഥാന ബസുകള്‍ക്ക് അനുമതിയില്ല. തമിഴ്നാട്ടിലെ തീവ്രവബാധിത ജില്ലകളില്‍ ജൂണ്‍ 30 വരെ കടുത്ത നിയന്ത്രണങ്ങള്‍ തുടരും.
രോഗികള്‍ ഇരട്ടിക്കുന്ന സാഹചര്യത്തില്‍ അന്തര്‍സംസ്ഥാന യാത്രക്ക് ഇളവ് നല്‍കേണ്ടെന്നായിരുന്നു പ്രത്യേക സമിതി ശുപാര്‍ശ. ഇത് പരിഗണിച്ചാണ് സര്‍ക്കാര്‍ തീരുമാനം. കേരളത്തിലേക്ക് മടങ്ങാന്‍ തമിഴ്‍നാടിന്‍റെ ഉള്‍പ്പടെ പാസ് നിര്‍ബന്ധം. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും പാസ് ഉള്ളവരെ മാത്രമേ ജില്ലാ അതിര്‍ത്തികള്‍ വഴി കടത്തിവിടൂ. കൂടുതല്‍ ഇളവ് നല്‍കുമ്പോഴും ജില്ലാ അതിര്‍ത്തികളില്‍ പരിശോധനയ്ക്ക് കുറവുണ്ടാകില്ല.