തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത്കൊവിഡ് കേസുകള്‍ ഏറ്റവും കൂടുതലുള്ള കാസര്‍കോഡിന് സഹായവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് 25 അംഗ സംഘം യാത്ര തിരിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ട് എസ് സന്തോഷ് കുമാറിന്‍റെ നേതൃത്വത്തിൽ 10 ഡോക്ടർമാരും 10 നഴ്സുമാരും 5 നഴ്സിങ് അസിസ്‍റ്റന്‍റുമാരുമാണ് സംഘത്തിലുള്ളത്.
സ്വമേധയായാണ് ഡോക്ടർമാർ പോകുന്നതെന്നും ഈ ടീം കഴിഞ്ഞാൽ അടുത്ത സംഘം പോകുമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. കാസര്‍കോട്ടേക്ക് സേവനത്തിനായി യാത്ര തിരിച്ച ഡോക്ടര്‍മാരെ പ്രത്യേകം അഭിനന്ദിക്കുന്നതായും ആരോഗ്യമന്ത്രി അറിയിച്ചു.
കാസര്‍കോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ ഒരുക്കുന്ന കൊവിഡ് സ്‍പെഷ്യാലിറ്റി ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പ്രവർത്തികൾ ദ്രുതഘതിയിൽ പുരോഗമിക്കുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സുപ്രണ്ടിന്‍റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ആശുപത്രി പ്രവർത്തനത്തിന് നേതൃത്വം നൽകുക.