കാസർകോട്: (www.mediavisionnews.in) കണ്ണൂർ– കാസർകോട് അതിർത്തികളിൽ കൂടുതൽ റോഡുകൾ അടച്ചു. മംഗളൂരു വഴി തടഞ്ഞതോടെ പ്രയാസത്തിലായ മലയോരത്തെ ആംബുലൻസുകൾക്ക് ഇനി പരിയാരം മെഡിക്കൽ കോളജിലേക്കു പോകാനും ഇതോടെ പ്രയാസമായി. കണ്ണൂർ– കാസർകോട് അതിർത്തി കിണർമുക്കിൽ കല്ലും ടാർ വീപ്പയും ഉപയോഗിച്ചാണ് കണ്ണൂർ പൊലീസ് റോഡ് പൂർണമായും അടച്ചത്. പുളിങ്ങോം പാലാവയൽ പാലം വഴിയുള്ള ഗതാഗതവും തടഞ്ഞു. ഗതാഗതം ദേശീയപാത കാലിക്കടവ് വഴി മാത്രമേ അനുവദിക്കൂ.
കിലോമീറ്ററുകൾ അധികം സഞ്ചരിച്ചു വേണം മലയോരത്തെ രോഗികളെയും കൊണ്ടുള്ള ആംബുലൻസുകൾക്ക് ഇനി പരിയാരം മെഡിക്കൽ കോളജിലെത്താൻ. പാലാവയലിൽനിന്ന് പുളിങ്ങോം ഭാഗത്തേക്കു പോകാനുള്ള സൗകര്യവും പുളിങ്ങോം പാലം അടച്ചതോടെ ഇല്ലാതായി. പാലാവയലിലെ ജനങ്ങൾ പുളിങ്ങോം പിഎച്ച്സിയെയാണ് ആശ്രയിക്കുന്നത്. പാലം അടച്ചതോടെ ഇതുവഴിയുള്ള യാത്ര അസാധ്യമായി. ഇനി ചെറുപുഴ വഴി കറങ്ങി വേണം ഈ പ്രദേശത്തുകാർ ചികിത്സയ്ക്കായി ആശുപത്രിയിലെത്താൻ.