ഉപ്പള: (www.mediavisionnews.in) ഓരോ മണിക്കൂറിലും കർണാടക സർക്കാരിന്റെ കൊടും ക്രൂരതക്ക് ഇരകളാകേണ്ടി വരുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കർണാടക പെറുവായി മാളം മാനില സ്വദേശിയും വ്യാപാരിയുമായ ഹൈദറിന്റെ (49) മൃതദേഹം അതിർത്തി മണ്ണിട്ട് അടച്ചത് കാരണം ആംബുലൻസിന് കടന്നു പോകാനാകതെ വീട്ടിൽ എത്തിച്ചത് ആറരകിലോമീറ്റർ ദൂരം ചുമന്ന്.
കേരളവുമായി അതിർത്തി പങ്കിടുന്നടുത്തെല്ലാം കർണാടക സർക്കാർ അതിർത്തിയിൽ മണ്ണിട്ടും ബാരികേഡ് വച്ചും വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിനെ തുടർന്നാണ് പൈവളിഗെ ബായാറിനു സമീപം കനിയാലയിലെ പലചരക്ക് വ്യാപാരിയായ ഹൈദറിന്റെ മൃതദേഹം ചുമന്ന് കൊണ്ടു പോകേണ്ട സാഹചര്യമുണ്ടായത്. ഞായറാഴ്ച്ച രാവിലെ 12 ഓടെയാണ് കടയിൽ വച്ചു ഹൈദർ കുഴഞ്ഞു വീണത്. ഉടൻ നാട്ടുകാർ ചേർന്ന് ബന്തിയോട്ടെ ഡി.എം ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തുടർന്ന് അതിർത്തി വരെ വാഹനത്തിലെത്തിച്ച മൃതദേഹം പിന്നീട് വീട്ടിലെത്തിച്ചത് ഊടുവഴികളിലൂടെ ആറര കിലോ മീറ്റർ ദൂരം ചുമന്ന് കൊണ്ടാണ്.