ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യം ഖത്തര്‍

0
254

ദോഹ (www.mediavisionnews.in): ഖത്തര്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമെന്ന് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും വലിയ ഡേറ്റാബേസായ ‘നംബിയോ’യുടെ ക്രൈം ഇന്‍ഡക്‌സ് 2019 വാര്‍ഷിക റിപ്പോര്‍ട്ടിലാണു ലോകത്തെ ഏറ്റവും സുരക്ഷിത രാജ്യമെന്ന പദവി ഖത്തറിന് ലഭിച്ചത്.  ലോകത്തെ 118 രാജ്യങ്ങളെ കണക്കിലെടുത്താണു ക്രൈം ഇന്‍ഡക്‌സ് 2019 തയാറാക്കിയത്.  ജീവിത ചെലവ്, ആരോഗ്യം, ഗതാഗതം, കുറ്റകൃത്യ നിരക്ക്, മലിനീകരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്ന ഡേറ്റാബേസാണു ‘നംബിയോ’. ക്രൈം ഇന്‍ഡക്‌സില്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും കുറവ് സൂചിപ്പിക്കുന്ന 13.26 പോയിന്റുമായാണു ഖത്തറിനെ ഏറ്റവും സുരക്ഷിത രാജ്യമായി തെരഞ്ഞെടുത്തത്.

സേഫ്റ്റി ഇന്‍ഡക്‌സില്‍ 86.74 പോയിന്റാണു ഖത്തര്‍ നേടിയത്. സുരക്ഷിത രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ജപ്പാന്‍ (13.73), യുഎഇ (16.32) എന്നീ രാജ്യങ്ങളാണ്.  ലോകത്തെ വിവിധ രാജ്യങ്ങളുടെ കുറ്റകൃത്യ നിരക്കിന്റെ അടിസ്ഥാനത്തില്‍ 2009 മുതല്‍ നംബിയോ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നുണ്ട്.  2015ല്‍ 21.04, 2016ല്‍ 22.34, 2017ല്‍ 15.70, 2018ല്‍ 13.10എന്നിങ്ങനെയായിരുന്നു മുന്‍ വര്‍ഷത്തെ നംബിയോ റിപ്പോര്‍ട്ടുകളില്‍ ഖത്തറിന്റെ ക്രൈം ഇന്‍ഡക്‌സ്.  ഓരോ രാജ്യങ്ങളിലെയും നിയമങ്ങള്‍, വിവിധ കുറ്റകൃത്യങ്ങള്‍, നിയമ ലംഘനങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണു ക്രൈം ഇന്‍ഡക്‌സ് തയ്യാറാക്കുന്നത്.

കൊലപാതകം, ഭീകരവാദം ഉള്‍പ്പെടെയുള്ളവയും ക്രൈം ഇന്‍ഡക്‌സ് തയ്യാറാക്കാനായി പരിഗണിക്കുന്നു.  0 മുതല്‍ 100 വരെയാണു ക്രൈം ഇന്‍ഡക്‌സിന്റെ റേഞ്ച്. ഖത്തര്‍ ദേശീയ ദര്‍ശന രേഖ 2030ന്റെ ഭാഗമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം നടപ്പാക്കിയ വിവിധ സുരക്ഷ നടപടികളാണു രാജ്യാന്തര തലത്തില്‍ അംഗീകാരം നേടാന്‍ കാരണമായത്.  രാജ്യത്തെ മുഴുവന്‍ സുരക്ഷ ഉറപ്പാക്കാനായി ഏകീകൃത സുരക്ഷ സംവിധാനം ഖത്തര്‍ നടപ്പാക്കി വരികയാണ്. ഇതു മൂലം രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ വലിയ കുറവാണുണ്ടായിട്ടുള്ളത്.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here