പന്തളത്ത് ബി.ജെ.പിക്ക് കിട്ടിയത് 12 വോട്ടുകള്‍, പത്തനംതിട്ടയില്‍ ഏഴും

0
175

പത്തനംതിട്ട(www.mediavisionnews.in) ശബരിമല സമരം തിരഞ്ഞെടുപ്പുകളില്‍ വോട്ടായി മാറ്റാന്‍ സാധിക്കുമെന്ന ബിജെപിയുടെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കുന്ന ജനവിധിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിലെ ഫലം. പത്തനംതിട്ടയില്‍ ശബരിമല വിഷയം ആളിക്കത്തിച്ചിട്ടും ജില്ലയിലെ രണ്ട് നഗരസഭാ ഡിവിഷനുകളിലായി ബിജെപിക്ക് ആകെ ലഭിച്ചത് 19 വോട്ടുകള്‍ മാത്രം.

പാര്‍ട്ടിക്ക് മികച്ച നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് പത്തനംതിട്ട നഗരസഭയിലെ പതിമൂന്നാം വാര്‍ഡിലേക്കും പന്തളം നഗരസഭയിലെ പത്താം വാര്‍ഡിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിനെ ബിജെപി കണ്ടത്. പക്ഷേ പത്തനംതിട്ട നഗരസഭയിലേക്കുള്ള മത്സരത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത് ഏഴ് വോട്ട് മാത്രമാണ്. ഇവിടെ വിജയം നേടിയത് കോണ്‍ഗ്രസിന്റെ വിമത സ്ഥാനാര്‍ത്ഥിയും മുന്‍ കെ എസ് യു ജില്ലാ പ്രസിഡന്റുമായ അന്‍സര്‍ മുഹമ്മദാണ്. എല്‍ഡിഎഫ് കൗണ്‍സിലറും അന്‍സറിന്റെ പിതാവുമായ വി.എ ഷാജഹാന്‍ അന്തരിച്ചതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടന്നത്.

അതേസമയം പന്തളം നഗരസഭയില്‍ എസ്ഡിപിഐ സ്ഥാനാര്‍ത്ഥി ഹസീന വിജയിച്ചു. 276 വോട്ട് നേടിയ ഹസീന ഒമ്പത് വോട്ടിന്റെ നേരിയ ഭൂരിപക്ഷത്തിലാണ് ജയം കരസ്ഥമാക്കിയത്. ഇവിടെയും ബിജെപിക്കാണ് ഏറ്റവും ക്ഷീണമുണ്ടായിരുന്നത്.

ബിജെപി സ്ഥാനാര്‍ത്ഥി രജനി 12 വോട്ട് മാത്രമാണ് നേടിയത്. 267 വോട്ടുമായി യുഡിഎഫിന്റെ റസീന രണ്ടാം സ്ഥാനത്തും 247 വോട്ടുമായി എല്‍ഡിഎഫിന്റെ റോസിന ബീഗം മൂന്നാം സ്ഥാനത്തുമെത്തി.

മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.

LEAVE A REPLY

Please enter your comment!
Please enter your name here